"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ. മതപരമായി പ്രാധാന്യമുള്ള ജംകാരൻ മോസ്കിന്‍റെ മകുടത്തിനു മുകളിലാണ് ഇറാൻ പ്രതികാരത്തിന്‍റെയും നീതിയുടെയും പ്രതീകമായി ചുവന്ന കൊടി ഉയർത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ശക്തമായിരിക്കുന്ന പ്രതിഷേധത്തിന്‍റെയും പ്രതികാരദാഹത്തിന്‍റെയും ഭാഗമായാണ് ചെങ്കൊടിയെന്നാണ് റിപ്പോർട്ടുകൾ. പരമോന്നത നേതാവ് മരിച്ച സാഹചര്യത്തിൽ താത്കാലിക ഭരണകൂടത്തിനായി മൂന്നംഗ നേതൃകൗൺസിലിനെ ഇറാൻ തെരഞ്ഞെടുത്തിട്ടുണ്ട്. അലിറെസ അറഫിലാണ് അതിനു നേതൃത്വം വഹിക്കുന്നത്.
പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാംഹുസൈൻ മൊഹ്സെനി ഇജെയി എന്നിവരാണ് കൗൺസിലിലെ മറ്റ് അംഗങ്ങൾ. യുഎസ്-ഇസ്രയേൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനികളുടെ ഹൃദയമാണ് അവർ തകർത്തത്, അവരുടെ ഹൃദയം ടെഹ്റാൻ തകർക്കുമെന്നാണ് ദേശീ സുരക്ഷാ കൗൺസിൽ സെക്രട്ടറി ലാറിജനി പറഞ്ഞത്.