ഹോർമുസ് കടക്കാൻ നിയന്ത്രണം
ടെഹ്റാൻ: ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഇറാൻ. മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകളാണ് ഈ പാതയിലൂടെ കടന്നുപോയിരുന്നത്. ഇനി 12 കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതി നൽകുകയുള്ളൂ. ഇറാൻ റെവല്യൂഷണറി ഗാർഡിന്‍റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥയും ഇറാൻ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
ഇതിൻ പ്രകാരമാണെങ്കിൽ എണ്ണകപ്പലുകൾക്ക് ഓരോ ബാരലിനും ഒരു ഡോളർ വീതം നികുതി നൽകണം. വലിയ സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ(18 കോടി രൂപ) വരെ നികുതി നൽകേണ്ടിവരും. ഈ തുക ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളായോ ചൈനീസ് യുവാൻ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ.
കപ്പലുകൾ തങ്ങളുടെ ചരക്കുവിവരം ഇ-മെയിൽ വഴി മുൻകൂട്ടി അധികൃതരേ അറിയിക്കണം. നികുതി അടയ്ക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ അനുവദിക്കൂവെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം നികുതി പിരിക്കാനുള്ള ഇറാന്‍റെ നീക്കത്തെ ഒമാൻ എതിർത്തു. ഫീസ് ഈടാക്കാനുള്ള തീരുമാനം അനുവദിക്കില്ലെന്നും ഒമാൻ വ്യക്തമാക്കി.