ഫോണുകളിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ
ടെഹ്റാൻ: പൗരന്മാരോട് ഫോണുകളിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഇറേനിയൻ സ്റ്റേറ്റ് ടെലിവിഷൻ. വാട്സാപ്പ് കമ്പനി അധികൃതർ ഇറാൻ പൗരന്മാരുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ച് ഇസ്രയേലിന് കൈമാറുന്നുണ്ടെന്ന് ആരോപിച്ചാണ് ഇറാന്‍റെ നടപടി.
എന്നാൽ ഇക്കാര്യത്തെ കുറിച്ചുളള തെളിവുകളൊന്നും ഇറാൻ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ആരോപണം നിഷേധിച്ച് വാട്സാപ്പ് രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് സേവനം ഏറ്റവും ആവശ്യമുളള ഈ ഘട്ടത്തിൽ തെറ്റായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നാണ് വാട്സാപ്പ് ആവശ്യപ്പെടുന്നത്.
മെറ്റ ഉടമസ്ഥതയിലുള്ള ആപ്പ് 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍' ഉപയോഗിക്കുന്നുണ്ടെന്നും ഉപയോക്തൃ ഡേറ്റ ആരുമായും പങ്കിടുന്നില്ലെന്നും വാട്സാപ്പ് പറഞ്ഞു. കൃത്യമായ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയോ ചാറ്റ് വിവരങ്ങൾ സൂക്ഷിക്കുകയോ ചെയ്യുന്നില്ല.
ഒരു സർക്കാരിനും വിവരങ്ങൾ കൈമാറുന്നില്ലെന്നും വാട്സാപ്പ് വ്യക്തമാക്കി. സന്ദേശം അയച്ച വ്യക്തിക്കും അതു ലഭിച്ച വ്യക്തിക്കും അല്ലാതെ മറ്റാർക്കും വായിക്കാൻ കഴിയില്ലെന്ന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉറപ്പാക്കുന്നുണ്ടെന്നും വാട്സാപ്പ് കൂട്ടിച്ചേർത്തു.