"ചെറിപ്പൂക്കൾ കാണാനെത്തുന്നവർ മോശമായി പെരുമാറുന്നു"; ചെറി ബ്ലോസം ഫെസ്റ്റ് റദ്ദാക്കി ജപ്പാൻ
ഇളം പിങ്ക് നിറമുള്ള ചെറിപ്പൂക്കളാണ് ജപ്പാനിലേക്ക് വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്നതിൽ ഒരു പ്രധാന ഘടകം. എന്നാൽ പത്തു വർഷമായി നീണ്ടു നിന്നിരുന്ന ചെറി ബ്ലോസം ഫെസ്റ്റിവൽ ഇത്തവണ ഉണ്ടായിരിക്കില്ല. വിനോദസഞ്ചാരികളുടെ മോശം പെരുമാറ്റം മൂലം ഗതികെട്ടാണ് ഇത്തവണത്തെ ചെറി ബ്ലോസം ഫെസ്റ്റിവൽ റദ്ദാക്കിയിരിക്കുന്നത്.
ഫ്യുജിയോഷിദ സിറ്റി അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കാലത്ത് ചെറിപ്പൂക്കൾ കാണാനെത്തിയവർ നഗരത്തിലെ വിനോദസഞ്ചാരമേഖലയെ സഹായിച്ചിരുന്നു. എന്നാൽ ഇപ്പോൾ നാട്ടുകാരുടെ ജീവിതം താറുമാറാക്കും വിധം മോശമായിരിക്കുകയാണ് വിനോദസഞ്ചാരികളുടെ പ്രവൃത്തികളെന്ന് നഗരത്തിലെ മേയർ ഷിഗേരു ഹൊറിയുച്ചി പറയുന്നു.
അഞ്ച് നിലകളോടു കൂടിയ പരമ്പരാഗത കെട്ടിടമായ ചുരേ ടു പഗോഡയുടെയും ഫ്യുജി മലനിരകളുടെയും പശ്ചാത്തലത്തിൽ ചെറിമരങ്ങൾ കൂട്ടത്തോടെ പൂത്തു നിൽക്കുന്നത് ആരെയും മോഹിപ്പിക്കുന്ന കാഴ്ചയാണ്. വസന്തകാലമായാൽ രണ്ട് ലക്ഷത്തിലധികം പേർ ഇവിടെ എത്താറുണ്ട്. ദിവസവും പതിനായിരത്തിലധികം വിനോദസഞ്ചാരികൾ ആയിരുന്നു സീസണിൽ എത്തിയിരുന്നത്.
ഞങ്ങളുടെ പൗരന്മാരുടെയും അന്തസിനെയും ജീവിതാന്തരീക്ഷത്തെയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പത്തു വർഷമായി നടത്തി വന്നിരുന്ന ഫെസ്റ്റിവൽ റദ്ദാക്കുന്നുവെന്നാണ് മേയർ വെളിപ്പെടുത്തിയിരിക്കുന്നത്.
ദിനം പ്രതിയെന്നോണം വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതോടെ നഗരത്തിൽ ട്രാഫിക് ബ്ലോക്ക് സ്ഥിരം കാഴ്ചയായി മാറിയിരുന്നു. ചെറു തെരുവുകളിൽ പോലും വിനോദസഞ്ചാരികൾ എത്തുകയും പലരുമായും കലഹമുണ്ടാകുകയും പതിവായി മാറി. പലപ്പോഴും നാട്ടുകാരുടെ സമാധാനപരമായ ജീവിതം താറുമാറായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ചില സഞ്ചാരികളുടെ പെരുമാറ്റം നിയന്ത്രിക്കാനും സാധിക്കാതെ വന്നതോടെയാണ് ഫെസ്റ്റിവൽ റദ്ദാക്കിയിരിക്കുന്നത്.
2016 മുതലാണ് നഗരത്തിൽ ചെറി ബ്ലോസം ഫെസ്റ്റിവൽ നടത്തിയിരുന്നത്.
വിനോദസഞ്ചാരികളിൽ ചിലർ വീടുകളിലേക്ക് ഇടിച്ചു കയറുകയും അനുവാദമില്ലാതെ ശുചിമുറികൾ ഉപയോഗിക്കുകയും പതിവായിരുന്നു. അതു മാത്രമല്ല സ്വകാര്യ പൂന്തോട്ടങ്ങളിൽ പോലും ചിലർ വിസർജ്ജനം നടത്തിയതായും പരാതി ഉയർന്നിരുന്നു. ആതിഥേയത്വത്തിന് പേരു കേട്ട നഗരത്തിന്‍റെ സംസ്കാരം പോലും തകരാൻ ഇടയുണ്ടെന്ന സാഹചര്യം വന്നതോടെയാണ് സിറ്റി അധികൃതർ കർശനമായ തീരുമാനം എടുത്തിരിക്കുന്നത്.