ലോറൻസ് ബിഷ്ണോയി
വാഷിങ്ടണ്‍: കാനഡയില്‍ ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി, കൂട്ടാളിയായ ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന സതീന്ദര്‍ജീത് സിങ് എന്നിവര്‍ക്കെതിരെ യുഎസ് കുറ്റം ചുമത്തി. ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബിഷ്‌ണോയിയെയും ബ്രാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. നിജ്ജാറിനെ വധിക്കാന്‍ ഉത്തരവിട്ടത് ബിഷ്‌ണോയി ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയില്‍ വച്ച് കനേഡിയന്‍ പൗരനായ നിജ്ജാര്‍ വെടിയേറ്റു മരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ജയിലിലാണ് ബിഷ്‌ണോയി. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷ സെല്ലിലാണ് ബിഷ്‌ണോയി കഴിയുന്നത്. 2015 മുതല്‍ തടവിലാണ് ബിഷ്‌ണോയി.
അതേസമയം ഒളിവിൽ കഴിയുകയാണ് ഗോള്‍ഡി ബ്രാര്‍. ഇയാളെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്ക് എഫ്ബിഐ 50,000 യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജൂലൈ ഒന്നിന് ലോസ് ഏഞ്ചലന്‍സ് കോടതി ബ്രാറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.