എച്ച് വൺ ബി വിസ
symbolic picture
വാഷിങ്ടൺ: അമെരിക്കയിൽ പല മേഖലകളിലും വിദഗ്ധരായവരെ ലഭ്യമാക്കാനായി എച്ച് വൺ ബി വിസയിലുള്ളവരെ നില നിർത്തണമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണത്തിനു പിന്നാലെ അമെരിക്ക ഫസ്റ്റ് എന്ന നയത്തെ അനുകൂലിക്കുന്ന മാഗാ വിഭാഗക്കാർ രൂക്ഷമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ കൂടുതൽ വിശദീകരണവുമായി ട്രംപ്.
ചില പ്രത്യേക മേഖലകളിൽ മികച്ച തൊഴിലാളികളെ ആവശ്യമുണ്ടെന്നും അമെരിക്കൻ ജനത ആ മേഖലകളിൽ വിദഗ്ധരാകുന്നതു വരെ എച്ച് വൺ ബി വിസക്കാരെ നിലനിർത്തണമെന്നും ട്രംപ് ആവർത്തിച്ചു. ചില ജോലികൾ അന്യ രാജ്യങ്ങളിൽ ചെയ്യാൻ കരാർ നൽകിയത് മണ്ടത്തരം ആയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചില പ്രത്യേക വൈദഗ്ധ്യമുള്ള ആളുകളെ അമെരിക്കയ്ക്ക് ആവശ്യമുണ്ടെന്നു പറഞ്ഞ ട്രംപ് വിദേശികൾ യുഎസിൽ ജോലി ചെയ്യാനും പരിശീലനം നേടാനും തുടർന്ന് അവരുടെ സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങാനും ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി. ഇറക്കുമതി താരിഫ് ഏർപ്പെടുത്തിയതോടെ പല കമ്പനികളും അമെരിക്കയിൽ തന്നെ സ്ഥാപിക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്‍റെ എച്ച് വൺ ബി വിസയിലെ പുതിയ നിലപാട് മാഗാ അനുകൂലികളിൽ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. അമെരിക്കക്കാർക്ക് കഴിവില്ലെന്ന ട്രംപിന്‍റെ പരാമർശം അപമാനിക്കുന്ന തരത്തിൽ ഉള്ളതാണെന്ന് അവർ വിമർശിച്ചു.