ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്
Tobias SCHWARZ / AFP
കഴിഞ്ഞ മാസം ഗാസയിൽ ഉണ്ടായ വെടിനിർത്തൽ കരാറിനെ തുടർന്ന് ഇസ്രയേലിലേയ്ക്കുള്ള ചില ആയുധ വിൽപനകൾ ജർമനി നിർത്തി വച്ചിരുന്നു. ഇത് അടുത്തയാഴ്ച മുതൽ പുനരാരംഭിക്കുമെന്നാണ് ജർമൻ സർക്കാർ വക്താവ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നാൽ വെടിനിർത്തൽ നിലനിർത്തുന്നതിനെ ആശ്രയിച്ചിരിക്കും ഈ തീരുമാനമെന്നും ജർമൻ വക്താവ് സെബാസ്റ്റ്യൻ ഹിൽ പറഞ്ഞു.
ഇസ്രയേലിനും പലസ്തീനിക്കും ഇടയിൽ ദ്വിരാഷ്ട്ര പരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സമാധാനം സ്ഥാപിക്കുന്നതിന് ജർമനി പ്രതിജ്ഞാബദ്ധമാണെന്നും ഗാസയിലെ പുനർനിർമാണത്തെ പിന്തുണയ്ക്കുന്നതിൽ തുടർന്നും ഏർപ്പെടുമെന്നും വക്താവ് കൂട്ടിച്ചേർത്തു. നവംബർ 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.വിദേശകാര്യമന്ത്രി ഗിഡിയോൺ സാർ എക്സിലെ ഒരു പോസ്റ്റിൽ ഈ തീരുമാനത്തെ അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസയിൽ ഹമാസിനെതിരായ യുദ്ധത്തിൽ ഗാസ നഗരം കീഴടക്കാനുള്ള ഇസ്രയേൽ മന്ത്രിസഭയുടെ തീരുമാനത്തെ തുടർന്ന് ഓഗസ്റ്റിൽ ബെർലിൻ ഇസ്രയേലുമായുള്ള ചില ആയുധ വ്യാപാരങ്ങൾ നിർത്തി വച്ചിരുന്നു. അപ്പോൾ ജർമനി ഹമാസ് ഭീകരതയ്ക്ക് പ്രതിഫലം നൽകുകയാണ് എന്നായിരുന്നു നെതന്യാഹുവിന്‍റെ വിമർശനം.
അമെരിക്കയ്ക്കു ശേഷം ഇസ്രയേലിലേയ്ക്കുള്ള രണ്ടാമത്തെ വലിയ ആയുധക്കയറ്റുമതിക്കാരനും യൂറോപ്യൻ യൂണിയനിൽ ഇസ്രയേലിന്‍റെ പ്രധാന പിന്തുണക്കാരനുമാണ് ജർമനി.ഇപ്പോൾ ആയുധ വ്യാപാരം പുനരാരംഭിക്കുമെന്ന ജർമനിയുടെ പ്രഖ്യാപനത്തിനു മുന്നോടിയായി മെർസും നെതന്യാഹുവും ഞായറാഴ്ച ഫോണിൽ നയതന്ത്ര, പ്രാദേശിക കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെ നല്ലതും സൗഹൃദപരവുമായ സംഭാഷണം എന്നാണ് വിശേഷിപ്പിച്ചത്.