ജോൺ ബോൾട്ടൺ

 

file photo

World

ഇറാൻ യുദ്ധം എന്തിന്? ട്രംപ് അത് ജനങ്ങളെ ബോധ്യപ്പെടുത്തണം

ഇറാൻ ഭരണകൂടത്തെ വേരോടെ നശിപ്പിക്കണമെന്നും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ

Reena Varghese

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടി എപ്രകാരമാണ് അമെരിക്കൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതെന്ന് വിശദീകരിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ബാധ്യതയുണ്ടെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ യുഎൻ അംബാസിഡറുമായ ജോൺ ബോൾട്ടൺ.

ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളെ ദീർഘകാലമായി പിന്തുണയ്ക്കുന്ന വ്യക്തിയാണെങ്കിലും യുദ്ധത്തിന്‍റെ ലക്ഷ്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ ഭരണകൂടത്തിന് വീഴ്ച സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ ആശയ വിനിമയ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ട്രംപിന് വലിയ രാഷ്ട്രീയ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ഇറാന്‍റെ ആണവ പദ്ധതികളും ഭീകരവാദത്തിനുള്ള പിന്തുണയും പൂർണമായും ഇല്ലാതാക്കണമെങ്കിൽ അവിടെ നിലവിലുള്ള ഭരണക്രമം തന്നെ മാറേണ്ടതുണ്ടെന്ന് ബോൾട്ടൺ വാദിച്ചു.

“നിങ്ങൾ ഭരണകൂടത്തെ വെറുതെ മുറിവേൽപ്പിക്കുകയോ അവരുടെ ശേഷി കുറയ്ക്കുകയോ മാത്രം ചെയ്താൽ, അത് വീണ്ടും വളർന്നുവരും. കുറച്ചു കാലം കഴിയുമ്പോൾ നമ്മൾ ഈ യുദ്ധം തുടങ്ങുന്നതിന് മുൻപ് എവിടെയായിരുന്നോ അവിടെത്തന്നെ തിരിച്ചെത്തും,”എന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽ അമെരിക്കയും ഇസ്രയേലും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈനിക നീക്കത്തിൽ അമേരിക്ക തങ്ങളുടെ പോരാട്ട വീര്യവും രഹസ്യാന്വേഷണ പിന്തുണയും നൽകുമ്പോൾ, ഇസ്രായേൽ തന്ത്രപരമായ ആസൂത്രണമാണ് നിർവ്വഹിക്കുന്നത്. വെറുമൊരു ആക്രമണത്തിന് പകരം ഇറാനിലെ സംവിധാനത്തെ വേരോടെ പിഴുതെറിയുന്ന ദീർഘകാല ലക്ഷ്യമാണ് വേണ്ടതെന്ന് ബോൾട്ടൺ വ്യക്തമാക്കി.

സിവിലിയൻ നാശനഷ്ടങ്ങളും ഇന്ധനവില വർദ്ധനവും സംബന്ധിച്ച പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ ബോൾട്ടന്‍റെ ഈ പ്രതികരണം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു.

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

നിതീഷ് കുമാർ രാജ‍്യസഭയിലേക്ക്? ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു

ബാബർ അസമിനെ ഏകദിന ടീമിൽ നിന്നും പുറത്താക്കി

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം; 101 പേരെ കാണാതായി