ജയിലിനുള്ളിലേക്കും വ്യാപിച്ച് 'ജെൻ സി' പ്രക്ഷോഭം; 1500 ഓളം തടവുകാർ രക്ഷപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ശക്തമാവുന്നതിനിടെ ജയിലിൽ നിന്നും പ്രതികൾ വ്യാപകമായി ജയിൽ ചാടി. കലാപം ജയിലിലേക്കും വ്യാപിച്ചതോടെ 1500 ഓളം തടവുകാർ രക്ഷപ്പെട്ടതായാണ് വിവരം. മുൻ മന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി പ്രസിഡന്‍റ് റാബി ലാമിച്ഛ എന്നിവരടക്കം ജയിൽ ചാടിയവരിൽ ഉൾപ്പെടുന്നതായാണ് വിവരം.
ലളിത്പുരിലെ നാബു ജയിലിലാണ് സംഭവം. ജയിൽ വളപ്പിനുള്ളിൽ കയറിയ നൂറുകണക്കിന് പ്രക്ഷോഭകാരികൾ ജയിലിനുള്ളിൽ അക്രമം അഴിച്ചുവിട്ടു. സെല്ലുകൾ തകർത്തു, ജയിലിലെ രേഖകൾ തീയിട്ട് നശിപ്പിച്ചു. ജയിൽ അധികൃതരും പൊലീസും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർ ഈ പ്രതിഷേധത്തിൽ ഇടപെട്ടില്ലെന്നാണ് വിവരം.