മൊറോക്കോയിൽ നിന്നു സ്പെയിനിലേയക്ക് കൂട്ടപ്പലായനം
സ്യൂട്ട(സ്പെയിൻ): മൊറോക്കോയിൽ നിന്നും സ്പെയിനിലെ സ്യൂട്ടയിലേക്ക് ആയിരക്കണക്കിന് ആളുകൾ കൂട്ട കുടിയേറ്റം നടത്തുന്നതിനിടെ 57 മരണം. അറുപതിനായിരത്തോളം പേരാണ് അതിർത്തി കടന്നുള്ള കുടിയേറ്റം നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പലരും നീന്തിയാണ് അതിർത്തി കടന്നത്. അതിർത്തി കടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2021ലും സമാന രീതിയിലുള്ള വൻ കുടിയേറ്റം സ്യൂട്ടയിൽ നടന്നിരുന്നു. ഇതിനിടെ നാൽപത്തെണ്ണായിരത്തിലധികം പേരെ മൊറോക്കോയിലേയ്ക്ക് തിരിച്ചയച്ചതായി സ്പാനിഷ് അധികൃതർ അറിയിച്ചു. അതിർത്തിയിലെ സ്ഥിതിഗതികൾ ഇപ്പോഴും പൂർണ നിയന്ത്രണത്തിൽ ആയിട്ടില്ല. സ്യൂട്ടയിലെ കടകൾ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ എൺപതിനായിരത്തോളം താമസക്കാരോട് വീടുകളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രതിസന്ധിയോട് പ്രതികരിക്കാൻ കേന്ദ്രസർക്കാർ വൈകിയെന്ന് സ്യൂട്ട പ്രസിഡന്‍റ് ജുവാൻ ഹെസൂസ് വിവാസ് വിമർശിച്ചു. എന്നാൽ സ്പെയിനും മൊറോക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം ഇപ്പോഴും മികച്ച നിലയിലാണെന്ന് സ്പാനിഷ് സർക്കാർ വ്യക്തമാക്കി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
അതേസമയം മൊറോക്കോ അതിർത്തി പങ്കിടുന്ന സ്പെയിന്‍റെ മറ്റൊരു സ്വയം ഭരണ പ്രദേശമായ മെലിയയിലും കുടിയേറ്റ ശ്രമങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച മാത്രം മുന്നൂറു മുതൽ നാനൂറു വരെ പേരാണ് കര-കടൽ മാർഗങ്ങളിലൂടെ അതിർത്തി കടക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്തതെന്ന് അധികൃതർ അറിയിച്ചു.