2016ൽ ട്രംപിനെതിരെ ഒബാമ വ്യാജ പ്രചരണം നടത്തി, തുൾസി ഗബ്ബാർഡ്
വാഷിങ്ടൺ: മുൻ അമെരിക്കൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയ്ക്കെതിരെ ശക്തമായ രേഖകളുമായി ഇന്‍റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്. 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ ഒബാമ രാജ്യാന്തര തലത്തിലുള്ള വ്യാജ പ്രചരണം നടത്തിയതായുള്ള രേഖകളാണ് തുൾസി ഗബ്ബാർഡ് പുറത്തു വിട്ടത്.
2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ റഷ്യൻ ഭരണകൂടം ഇടപെടൽ നടത്തിയെന്ന പ്രചരണം ഒബാമ നടത്തിയെന്നാരോപിച്ചാണ് തുൾസി വിവരങ്ങൾ പുറത്തു വിട്ടത്. അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശമായ നടപടിയാണ് അന്ന് ഒബാമ നടത്തിയതെന്നും രഹസ്യാന്വേഷണ വിവരങ്ങളുടെ ദുരുപയോഗത്തെയും രാഷ്ട്രീയവത്കരണത്തെയും കുറിച്ച് പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും തുൾസി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
2017 ജനുവരിയിലെ ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിയുടെ വിവരങ്ങളാണ് തുൾസി ഗബ്ബാർഡ് പുറത്തു വിട്ടത്. റഷ്യൻ സർക്കാർ ട്രംപിനെ ജയിപ്പിക്കാൻ സഹായിച്ചു എന്ന കള്ളം ഡെമോക്രാറ്റുകൾ പ്രചരിപ്പിച്ചു എന്നും അങ്ങനെ ചെയ്തതിലൂടെ അമെരിക്കൻ ജനതയുടെ ജനഹിതത്തെ അട്ടിമറിക്കാൻ അവർ ഗൂഢാലോചന നടത്തുകയും അട്ടിമറി നീക്കം നടത്തുകയുമാണ് ചെയ്തതെന്നും അവർ പറയുന്നു.
എന്നാൽ തുൾസി പുറത്തു വിട്ട റിപ്പോർട്ട് 2017ൽ റിപ്പബ്ലിക്കൻസിനു ഭൂരിപക്ഷമുണ്ടായിരുന്ന ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റി തയാറാക്കിയതായിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2016 ഡിസംബറിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ട്രംപിന് അനുകൂലമായിരുന്നു എന്ന നിഗമനത്തെ ഈ റിപ്പോർട്ട് ചോദ്യം ചെയ്തിരുന്നു. റിപ്പബ്ലിക്കൻസുകൾക്ക് ആധിപത്യമുണ്ടായിരുന്ന സംഘമാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഇതിന്‍റെ വിശ്വാസ്യത എത്ര മാത്രമെന്നു മറു വിഭാഗവും ചോദിക്കുന്നു.
നിലവിൽ എഫ് ബിഐ ഡയറക്റ്ററായ കാഷ് പട്ടേൽ, ഈ റിപ്പോർട്ട് തയാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നതായും റിപ്പോർട്ടിന്‍റെ കരട് തയാറാക്കുന്നതിലും 2020ലെ ഭേദഗതികളിലും കമ്മിറ്റിയിലെ റിപ്പബ്ലിക്കൻസ് മാത്മാണ് പങ്കെടുത്തതെന്നുമുള്ള വാർത്തകൾ പുറത്തു വന്നു.