മോയിസ് അബ്ബാസ് ഷാ (37) | അഭിനന്ദന്‍ വര്‍ധമാന്‍
ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മോയിസ് അബ്ബാസ് ഷാ (37)ആണ് ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ തെഹ്‌റീക്-ഇ-താലിബാന്‍ (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പാക്-അഫ്ഗാൻ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ടിടിപി. ഏറ്റുമുട്ടലിൽ 11 ഭീകരരെ വധിച്ചതായും 2 പാക് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സൈന്യം ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 27 കാരനായ ലാൻസ് നായിക് ജിബ്രാൻ ഉള്ളയും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. പാകിസ്ഥാനിലെ സൗത്ത് വസിരിസ്താൻ ജില്ലയിൽ നടന്ന രഹസ്യ ഓപ്പറേഷനിടെയായിരുന്നു സംഭവം.
അബ്ബാസ് ഷായുടെ മൃതദേഹം പഞ്ചാബിലെ ചക്വാലിലെ ജന്മനാടിലേക്ക് വിമാനമാർഗം എത്തിച്ചതായും, അവിടെ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചതായും പ്രസ്താവനയിലൂടെ അറിയിച്ചു.
2019ൽ ഫെബ്രുവരി 26ന് ബാലക്കോട്ട് വ്യോമാക്രമണത്തിൽ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ്. ഇതിനിടെ പാക് അധീന കശ്മീരിൽ വച്ച് മിഗ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് സൈന്യത്തിന്‍റെ പിടിയിലാവുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്കു ശേഷം അഭിനന്ദനെ പാക്കിസ്ഥന്‍ ഇന്ത്യക്ക് കൈമാറിയിരുന്നു.