200 ലധികം അഫ്ഗാൻ സൈനികരെ വധിച്ചെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ശനിയാഴ്ച രാത്രി അതിർത്തിലുണ്ടായ ഏറ്റുമുട്ടലിൽ 200 ലധികം അഫ്ഗാനിസ്ഥാൻ സൈനികരെ വധിച്ചെന്ന ആവകാശവാദവുമായി പാക്കിസ്ഥാൻ. പാക്കിസ്ഥാൻ സൈന്യത്തിലെ 23 പേർ മരിച്ചതായും സ്ഥിരീകരിച്ചു. വർഷങ്ങളായി നടന്ന ഏറ്റവും മാരകമായ ഏറ്റുമുട്ടലുകളുടെ ഭാഗമാണിത്.
അതേസമയം, 58 പാക്കിസ്ഥാൻ പൗരന്മാരെ വധിച്ചതായി അഫ്ഗാനിസ്ഥാനും അവകാശപ്പെടുന്നു. കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് ആർമി ഔട്ട്‌ലെറ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു.
പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി അഫ്ഗാൻ ആക്രമണങ്ങളെ "പ്രകോപനമില്ലാത്ത വെടിവയ്പ്പ്" എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ സമീപകാലത്ത് അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബാക്രമണങ്ങൾ പാകിസ്ഥാനാണ് നടത്തിയതെന്ന് താലിബാൻ സർക്കാർ ആരോപിച്ചു. തങ്ങൾ ചർച്ചകൾക്ക് തയാറാണെന്നും അതിനായി വാതിലുകൾ തുറന്നു കിടക്കുന്നുവെന്നും താലിബാൻ മന്ത്രി അറിയിച്ചു.