അൽ ജസീറയ്ക്ക് പാക്കിസ്ഥാനിൽ അപ്രഖ്യാപിത വിലക്ക്.

 
World

പാക് അധീന കശ്മീരിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്തതിന് അൽ ജസീറയ്ക്ക് വിലക്ക്

പാക് അധീന കശ്മീരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കും എതിരേ പാക്കിസ്ഥാൻ നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾ പുറംലോകത്തെ അറിയിച്ചത് അൽ ജസീറ ആയിരുന്നു

MV Desk

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (PoK) സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കും എതിരേ പാക്കിസ്ഥാൻ നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾ പുറംലോകത്തെ അറിയിച്ച പ്രമുഖ ഖത്തർ മാധ്യമമായ 'അൽ ജസീറ'യ്ക്ക് പാക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്.

ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തെ നിരവധി ഉപയോക്താക്കൾക്ക് അൽ ജസീറയുടെ വെബ്‌സൈറ്റും വാർത്തകളും ലഭ്യമാകുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടിട്ടുണ്ട്.

പാക് അധീന കശ്മീരിലെ സംഭവവികാസങ്ങളെക്കുറിച്ച് അൽ ജസീറ പുറത്തുവിട്ട വാർത്തകൾ പക്ഷപാതപരമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണെന്നും ആരോപിച്ച് പാക്കിസ്ഥാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തു.

തന്ത്രപരമായ സമയങ്ങളിൽ ചില വ്യക്തികളുടെ പ്രതികരണങ്ങൾ മാത്രം എടുത്തുകാണിച്ച് മാധ്യമം 'മഞ്ഞ മാധ്യമപ്രവർത്തനം' (yellow journalism) നടത്തുകയാണെന്നും പാക്കിസ്ഥാൻ എക്സ് (X) ഹാൻഡിലിലൂടെ കുറ്റപ്പെടുത്തി.

അതേസമയം, പാക്കിസ്ഥാനിൽ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരേ 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്' (CPJ) കടുത്ത ആശങ്ക രേഖപ്പെടുത്തി. പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്‍റർനെറ്റ് വിച്ഛേദിക്കുന്നതും മാധ്യമപ്രവർത്തനം തടസപ്പെടുത്തുന്നതും മാധ്യമ പ്രവർത്തകരെ തടവിലാക്കുന്നതും അപലപനീയമാണെന്ന് സംഘടന വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്ന് മുതൽ കാണാതായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റാസി താഹിർ, അദ്ദേഹത്തിന്‍റെ സഹപ്രവർത്തകൻ മുഹമ്മദ് സൈഫ് എന്നിവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും സിപിജെ ചൂണ്ടിക്കാണിച്ചു.

ഇസ്ലാമാബാദിലെ ഓഫിസിൽ നിന്ന് പോലീസ് വേഷത്തിലെത്തിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. മാധ്യമപ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും പ്രദേശത്ത് സ്വതന്ത്രമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപ്പെട്ടു; 12 പേർക്ക് പരുക്ക്

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കോടതി നിർദേശം

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ല, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല; കെ. മുരളീധരൻ

വിമാനത്തിലെ ശുചിമുറിയിൽ കയറി പുക വലിച്ചു; മലയാളി അറസ്റ്റിൽ