വെടിനിർത്തലിൽ വിശ്വാസം ഇല്ലെന്ന് റഷ്യ
file photo
ആണവ നിലയത്തിൽ ജോലി ചെയ്തിരുന്ന 639 റഷ്യൻ ഉദ്യോഗസ്ഥരിൽ 611 പേരെ ഇതിനകം അർമേനിയ വഴി സുരക്ഷിതമായി ഒഴിപ്പിച്ചു
ടെഹ്റാൻ: ഇറാനും അമെരിക്കയും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാനിലെ ബുഷെഹർ ആണവ നിലയത്തിൽ നിന്നുള്ള തങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് റഷ്യൻ ആറ്റോമിക് എനർജി ഏജൻസിയായ റോസാറ്റം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ തിരികെ അയയ്ക്കാൻ സമയമായിട്ടില്ലെന്ന് റോസാറ്റം സിഇഒ അലക്സി ലിഖാച്ചേവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെടി നിർത്തൽ പ്രഖ്യാപനത്തിനു ശേഷം മേഖലയിൽ നേരിയ ശാന്തത അനുഭവപ്പെടുന്നുണ്ടെങ്കിലും ഈ സമാധാന ഉടമ്പടി എത്രത്തോളം നിലനിൽക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.റഷ്യൻ വാർത്താ ഏജൻസിയായ ഇന്‍റർഫാക്സിനെ ഉദ്ധരിച്ചാണ് ഇക്കാര്യം പുറത്തു വിട്ടത്.
ബുഷെഹർ ആണവ നിലയം
ആണവ നിലയത്തിൽ ജോലി ചെയ്തിരുന്ന 639 റഷ്യൻ ഉദ്യോഗസ്ഥരിൽ 611 പേരെ ഇതിനകം അർമേനിയ വഴി സുരക്ഷിതമായി ഒഴിപ്പിച്ചു കഴിഞ്ഞു. നിലവിൽ സന്നദ്ധ സേവനത്തിന് തയാറായ അമ്പതോളം ജീവനക്കാർ മാത്രമാണ് അവിടെ അവശേഷിക്കുന്നത്.
നിലവിൽ ഇറാനിലെ ഏക പ്രവർത്തന സജ്ജമായ ആണവ നിലയമാണ് റഷ്യൻ സഹായത്തോടെ നിർമിച്ച ബുഷെഹർ. കഴിഞ്ഞ ഫെബ്രുവരിയിൽ അമെരിക്കയും ഇസ്രയേലും ഇറാനെതിരേ ആരംഭിച്ച യുദ്ധത്തിനിടെ നാല് തവണയാണ് ഈ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ കാരണങ്ങളാൽ ഉദ്യോഗസ്ഥരുടെ ജീവൻ പണയപ്പെടുത്താൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യൻ ഭരണകൂടം.