ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്
file photo
ടെഹ്റാൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധനയങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി ഇറാന്‍റെ ഔദ്യോഗിക വക്താവ് രംഗത്ത്. ട്രംപ് അമെരിക്കയുടെ താൽപര്യങ്ങളെ ചുട്ടു ചാമ്പലാക്കുകയാണെന്നും ആഗോള എണ്ണ വിതരണ ശൃംഖലയ്ക്ക് നികത്താനാകാത്ത ആഘാതം സൃഷ്ടിക്കുമെന്നും ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. യുദ്ധം ഇതേ രീതിയിൽ തുടർന്നാൽ ലോകത്തിന് എണ്ണ വിൽക്കാനോ ഉൽപാദിപ്പിക്കാനോ കഴിയാത്ത സാഹചര്യം സംജാതമാകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭ്രാന്തമായ മോഹങ്ങൾക്കു മുമ്പിൽ അമെരിക്കയുടെയും ഈ മേഖലയിലെ മറ്റു രാജ്യങ്ങളുടെയും ലോകത്തിന്‍റെ തന്നെയും താൽപര്യങ്ങൾ ബലികഴിക്കപ്പെടുകയാണെന്ന് ഖാലിബാഫ് ആരോപിച്ചു.ഇറാന്‍റെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നൽകുന്നത്. മേഖലയിലെ സംഘർഷം വർധിക്കുന്നത് എണ്ണ വിലയിൽ വൻ വർധനവിനും വിതരണ തടസത്തിനും കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കു വച്ചു.
ട്രംപും നെതന്യാഹുവും ചേർന്നുള്ള ഈ നീക്കങ്ങൾ മിഡിൽ ഈസ്റ്റിലെ സമാധാനം പൂർണമായും തകർക്കുമെന്നും ഇതിന്‍റെ പ്രത്യാഘാതങ്ങൾ അമെരിക്ക നേരിടേണ്ടി വരുമെന്നും ഖാലിബാഫ് കൂട്ടിച്ചേർത്തു. ഇറാന്‍റെ ഭരണസിരാകേന്ദ്രങ്ങളിൽ നിന്നുള്ള ഈ പ്രതികരണം വരും ദിവസങ്ങളിൽ യുദ്ധമുഖത്ത് പുതിയ തന്ത്രങ്ങൾക്ക് വഴിയൊരുക്കിയേക്കാം. എണ്ണ വിപണിയെ ആയുധമാക്കി ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ഇറാന്‍റെ ഈ യുദ്ധതന്ത്രം വിജയിക്കുമോ എന്നു കണ്ടറിയണം.