ലെബനനിൽ സമാധാനം പുലരണമെങ്കിൽ ഹിസ്ബുള്ളയെ നിരായുധീകരിക്കണം: ഇസ്രയേൽ
ജെറുസലേം: ലെബനനിൽ യഥാർഥ സമാധാനവും സുരക്ഷയും കൈവരിക്കണമെങ്കിൽ ഹിസ്ബുള്ളയെ പൂർണമായി നിരായുധീകരിക്കണമെന്ന തങ്ങളുടെ നിലപാട് ആവർത്തിച്ച് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സാർ. കഴിഞ്ഞ മാർച്ച് മാസം മുതൽ ലെബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണങ്ങളിൽ ഇതുവരെ നാലായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.
സെഷെൽസ് സന്ദർശന വേളയിൽ ദക്ഷിണ സുഡാൻ വിദേശകാര്യ മന്ത്രി ജെയിംസ് പിതിയ മോർഗനുമായി ജെറുസലേമിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പിലാണ് ഗിഡിയോൺ സാർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഒപ്പു വച്ച ചട്ടക്കൂട് കരാറിൽ പ്രതിഫലിക്കുന്നത് ലെബനനുമായി സമാധാനം സ്ഥാപിക്കാനുള്ള ഇസ്രയേലിന്‍റെ താൽപര്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സൈന്യത്തോട് ദീർഘകാലം ലെബനനിൽ തുടരാൻ നിർദേശം നൽകി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്
ഇസ്രയേലും ലെബനനും തമ്മിൽ ഒപ്പു വച്ച പുതിയ സമാധാനകരാർ പ്രകാരം ഘട്ടംഘട്ടമായുള്ള ഒരു പ്രക്രിയയിലൂടെ ലെബനൻ ഔദ്യോഗിക സൈന്യം രാജ്യത്തിന്‍റെ പരമാധികാരം പൂർണമായി വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി രാജ്യത്തെ അനധികൃത സായുധഗ്രൂപ്പുകളെ(നോൺ-സ്റ്റേറ്റ് ആംഡ് ഗ്രൂപ്പുകൾ) നിരായുധീകരിച്ചു എന്നുറപ്പു വരുത്തണം. കരാറിലെ ഈ വ്യവസ്ഥ പ്രധാനമായും ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ ഈ ചട്ടക്കൂട് കരാർ പൂർണമായി തള്ളിക്കളഞ്ഞ ഹിസ്ബുള്ള ഇത് നിയമവിരുദ്ധവും അസാധുവുമാണെന്ന് പ്രഖ്യാപിച്ചു.
ഇതിനിടെ തെക്കൻ ലെബനനിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രയേൽ സൈനികർ അവിടെ ദീർഘകാലം തുടരുന്നതിനായി തയാറെടുക്കാൻ താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ശനിയാഴ്ച വ്യക്തമാക്കി. പുതിയ വെടി നിർത്തൽ കരാറുകൾ നിലനിൽക്കുമ്പോഴും മേഖലയിൽ കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.