കാതറിൻ കൊണോളി
file photo
ഡബ്ലിൻ: അയർലണ്ടിന്‍റെ പുതിയ പ്രസിഡന്‍റായി ഇടതു-സ്വതന്ത്ര സ്ഥാനാർഥിയായ കാതറിൻ കൊണോളി മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചു. എതിരാളിയായ ഭരണകക്ഷി സ്ഥാനാർഥിയെക്കാൾ ഇരട്ടിയിലധികം വോട്ടു നേടിയാണ് 68കാരിയായ കാതറിൻ വിജയ വൈജയന്തിയേറിയത്. നിയമവിദഗ്ധയായ കാതറിൻ കൊണോളി അയർലണ്ടിലെ ഗോൾവേ സ്വദേശിനിയാണ്. ആദ്യഘട്ട വോട്ടെടുപ്പിൽ തന്നെ 63 ശതമാനം വോട്ടു നേടി അവർ ഭൂരിപക്ഷ വിജയം ഉറപ്പിച്ചിരുന്നു. അപ്പോൾ ഭരണകക്ഷി സ്ഥാനാർഥിക്ക് വെറും 29 ശതമാനം വോട്ടു മാത്രമേ ലഭിച്ചുള്ളു. അന്തിമഘട്ടത്തിൽ കാതറിൻ കൊണോളി 914,143 വോട്ടുകൾ നേടിയപ്പോൾ ഭരണകക്ഷി സ്ഥാനാർഥിയായ ഹെതർ ഹംഫ്രീസിന് 424,987 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളു. മത്സരരംഗത്തു നിന്നും പിന്മാറിയ ജിംഗാവിന് 103,568 വോട്ടു ലഭിച്ചു. 213,738 വോട്ടുകൾ അസാധുവായി.
കൊണോളിയുടെ വാഗ്ദാനങ്ങൾ
താൻ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പ്രസിഡന്‍റ് ആയിരിക്കും എന്നും ജനങ്ങളെ കേൾക്കുന്നവളായിരിക്കുമെന്നും ആവശ്യമുള്ളപ്പോൾ അവർക്കായി സംസാരിക്കുന്നവളായി നിലകൊള്ളുമെന്നും പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കാതറിൻ ഡബ്ലിൻ കാസിലിൽ വിജയ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞത്. സമാധാനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾക്കും വേണ്ടി താൻ ശബ്ദമുയർത്തുമെന്നും അവർ പറഞ്ഞു.
മൈക്കൽ ഡി ഹിഗിൻസിന്‍റെ 14 വർഷത്തെ കാലാവധിക്കു ശേഷമാണ് രാജ്യത്തിന്‍റെ പരമോന്നത സ്ഥാനത്തേയ്ക്ക് കാതറിൻ കൊണോളി എത്തുന്നത്. കൊണോളിയുടെ ഈ വിജയത്തെ ജനാധിപത്യത്തിന്‍റെ വിജയമായാണ് വിദഗ്ധർ വിലയിരുത്തുന്നത്.ഹൃദയ ശുദ്ധിയുളള ഒരു പ്രസിഡന്‍റ് എന്നാണ് കാതറിൻ കൊണോളിയെ ഐറിഷ് സമൂഹം വിലയിരുത്തുന്നത്.