ഡമാസ്കസ്: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. വിമതർ രാജ്യതലസ്ഥാനമായ ഡമാസ്കസിന് 100 മീറ്റർ അടുത്തു വരെ എത്തിയെന്ന് റിപ്പോർട്ട്. പ്രസിഡന്‍റ് ബാഷർ അൽ അസദിന്‍റെ ജന്മനാടായ ദാരായുടെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെയാണ് വിമതർ തലസ്ഥാനത്തോട് അടുക്കുന്നത്. അസദിന്‍റെ 30 വർഷം നീണ്ടു നിന്ന ഭരണത്തിനാണ് വിമതർ വെല്ലുവിളിയുയർത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിമതരുടെ നിയന്ത്രണത്തിലാകുന്ന നാലാമത്തെ നഗരമാണ് ദാരാ.
ദാരായിൽ അധികാരം പിടിച്ചെടുത്തതോടെയാണ് തലസ്ഥാനത്തേക്കുള്ള ദൂരം കുറഞ്ഞത്. 2011ൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് ഇവിടെ നിന്നായിരുന്നു. രാജ്യത്തിന്‍റെ മധ്യമേഖലയിലുള്ള ഹമ, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരം ആലപ്പോ എന്നിവിടങ്ങളിൽ അധികാരം നേടിയതിനു പിന്നാലെയാണ് വിമതർ ദാരായും നിയന്ത്രണത്തിലാക്കിയത്. റഷ്യയുടെ സഹായത്തോടെ വിമതരെ അടിച്ചമർത്താൻ സിറിയൻ പ്രസിഡന്‍റ് അസദ് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് ഫലം കണ്ടിട്ടില്ല.
സിറിയയുമായി അതിർത്തി പങ്കിടുന്ന ജോർദാനും ലെബനനും അതിർത്തി കടക്കുന്നതിന് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിറിയയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്ന ഇറാൻ രാജ്യത്തു നിന്ന് സൈനികസംഘത്തെ പിൻവലിച്ചു കൊണ്ടിരിക്കുകയാണ്. വിമതരുടെ ആഘോഷപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിമതർ ശക്തി ആർജിച്ചതോടെ ആയിരക്കണക്കിന് പേരാണ് പലായനം ചെയ്യുന്നത്. അൽഖ്വയ്ദയുമായി ബന്ധമുള്ള ഹയാത് തഹ്‌റിർ അൽ-ഷാം (എച്ച്ടിഎസ്) ആണ് വിമത നീക്കത്തിന് നേതൃത്വം നൽകുന്നത്.