ഗൾഫ് യുദ്ധത്തിൽ വെടിനിർത്തൽ തീവ്രശ്രമം ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാന്‍റെ ഭാഗത്തു നിന്ന് കടുത്ത പ്രകോപനങ്ങളും ആക്രമണങ്ങളും തുടരുമ്പോഴും മേഖലയിലെ താൽക്കാലിക വെടിനിർത്തൽ കരാർ എങ്ങനെയെങ്കിലും നിലനിർത്താനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും ട്രംപ് ഭരണകൂടം തീവ്രശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ.
വെടിനിർത്തൽ കരാർ പൂർണമായി പരാജയപ്പെട്ടു എന്ന് സമ്മതിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒട്ടും തയാറല്ല. കാരണം കരാർ തകർന്നാൽ മുമ്പ് താൻ മുന്നറിയിപ്പ് നൽകിയതു പോലെ അമെരിക്കൻ സൈന്യത്തിന് നേരിട്ട് യുദ്ധക്കളത്തിൽ ഇറങ്ങേണ്ടി വരും എന്നതു തന്നെയാണ് ട്രംപിനെ പിന്നോട്ട് വലിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയമായും നയതന്ത്രപരമായും വലിയൊരു പ്രതിസന്ധിയിലാണ് ഡോണൾഡ് ട്രംപ്. ഒരുവശത്ത് വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സമാധാന ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ആവർത്തിച്ച് അവകാശപ്പെടുന്നു. മറുവശത്ത് ഇറാന്‍റെ നീക്കങ്ങൾക്കെതിരേ ശക്തമായ തിരിച്ചടി നൽകുമെന്ന ഭീഷണിയും യുഎസ് ഉയർത്തുന്നുണ്ട്.
അമെരിക്കൻ സൈന്യത്തെ വീണ്ടും പശ്ചിമേഷ്യയിൽ ഒരു നേരിട്ടുള്ള യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് യുഎസിലെ പൊതുജനങ്ങൾക്ക് ഒട്ടും താത്പര്യമില്ലാത്ത കാര്യമാണ്. വരാനിരിക്കുന്ന ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം ഒരു സൈനിക നീക്കം ട്രംപിന് വലിയ തിരിച്ചടിയുണ്ടാക്കും. ഈ രാഷ്ട്രീയ നാശനഷ്ടം ഒഴിവാക്കാൻ ചർച്ചകളിലൂടെയും നയതന്ത്ര സമ്മർദ്ദങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ കുവൈറ്റിലും യുഎഇയിലും ഉണ്ടായ പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വെടിനിർത്തൽ നാടകം എത്ര നാൾ മുന്നോട്ടു കൊണ്ടുപോകാൻ ട്രംപിന് സാധിക്കും എന്ന ചോദ്യം അന്താരാഷ്ട്ര നിരീക്ഷകർ ശക്തമായി ഉയർത്തുകയാണ് ഇപ്പോൾ.