ദമാസ്കസ്: വിമതസേന തലസ്ഥാനം കീഴടക്കിയതിനെത്തുടർന്നു രാജ്യം വിട്ട സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസദിന് അഭയം നൽകിയതായി റഷ്യ സ്ഥിരീകരിച്ചു. അസദ് മോസ്കോയിലെത്തിയെന്നു റഷ്യൻ പ്രതിരോധ വക്താവ് ദിമിത്രി പെസ്കോവ് വെളിപ്പെടുത്തി. അദ്ദേഹത്തിന് രാഷ്‌ട്രീയ അഭയം നൽകാൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനാണു തീരുമാനിച്ചതെന്നും പെസ്കോവ്. എന്നാൽ, എവിടെയാണ് അസദ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. തത്കാലം അസദിനെ കാണാൻ പുടിന് പദ്ധതിയില്ലെന്നും പെസ്കോവ്.
അതേസമയം, വിമതസേന കീഴടക്കിയ ദമാസ്കസിൽ അനിശ്ചിതത്വം തുടരുകയാണ്. തെരുവുകളിൽ ആയുധമേന്തിയ ജനക്കൂട്ടം തുടരുന്നു. മന്ത്രിസഭാംഗങ്ങൾ ഭൂരിപക്ഷവും ഇന്നലെയും ഓഫിസിലെത്തിയെന്നു പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി.
എന്നാൽ, സ്ഥിതിഗതികൾ ദുഷ്കരമായി വരികയാണെന്നും ജലാലി. അതേസമയം, സ്ത്രീകളുടെ വസ്ത്രധാരണമുൾപ്പെടെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നു വിമതസേന പറഞ്ഞു.