റഷ്യൻ ട്രെയിൻ യുക്രെയ്ൻ അതിർത്തിയിൽ അപകടത്തിൽപ്പെട്ട് ഏഴു മരണം
മോസ്കോ: റഷ്യയിലെ പടിഞ്ഞാറന്‍ ബ്രയാൻസ്ക് മേഖലയിൽ യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന മേഖലയിലുണ്ടായ ട്രെയിൻ അപകടത്തിൽ ഏഴു പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.
മോസ്കോയിൽ നിന്ന് ക്ലിമോവിലേയ്ക്ക് യാത്ര നടത്തുകയായിരുന്നു പാസഞ്ചർ ട്രെയിൻ വൈഗോണിച്സ്കി എന്ന സ്ഥലത്തു വച്ച് പാലം തകർന്ന് അപകടത്തിൽ പെടുകയായിരുന്നു. പ്രധാന ഹൈവേയ്ക്കു സമീപത്തു കൂടി കടന്നു പോകുന്ന റെയിൽ പാളത്തിലാണ് അപകടം സംഭവിച്ചതെന്നു റീജിയണൽ ഗവർണർ അലക്സാണ്ടർ ബൊഗോമാസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പാളത്തിൽ സ്ഫോടനം ഉണ്ടായതായി സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തു വരുന്നുണ്ട്. ഇത് അട്ടിമറി സൂചനകളും നൽകുന്നു. അപകടത്തെ കുറിച്ച് യുക്രെയ്ൻ പ്രതികരണം നടത്തിയിട്ടില്ല.
രക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് അപകടത്തിൽ കൊല്ലപ്പെട്ടു. റഷ്യ-യുക്രെയ്ൻ ഏറ്റുമുട്ടലിൽ ബ്രയാൻസ്ക് ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങൾ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ, അതിർത്തി കടന്നുള്ള ഷെല്ലാക്രമണങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്ന മേഖലയാണ്.