ചന്ദ്രശേഖർ പോൾ
വാഷിങ്ടൺ: യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. റിച്ചാർഡ് ഫ്ലോറസ് എന്ന 23 കാരനാണ് പിടിയിലായത്. ടെക്സസിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥി ചന്ദ്രശേഖർ പോൾ എന്ന 28കാരനെ വെടി വച്ചു കൊന്നത്. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു ഈ ദുരന്തം.
പെട്രോൾ പമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന ചന്ദ്രശേഖറിനെ റിച്ചാർഡ് വെടി വച്ച ശേഷം ഇവിടെ നിന്ന് ഓടി രക്ഷപെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഫോർട്ട് വർത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ വാഹനത്തിൽ നിന്ന് ഒരു തോക്ക് കണ്ടെടുത്തതായും ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു.
പഠനത്തിൽ സമർഥനായിരുന്ന ചന്ദ്രശേഖർ ഹൈദരാബാദിൽ ബിഡിഎസ് പഠനത്തിനു ശേഷമാണ് തുടർപഠനത്തിനായി 2023ൽ യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്‍റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാർട് ടൈം ആയി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തു വരുകയായിരുന്നു. ചന്ദ്രശേഖർ പോളിന്‍റെ മൃതദേഹം ഇന്ത്യയിലേയ്ക്കു കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.