തായ്‌ലൻഡിൽ പോകാൻ ഇനി വിസ വേണം; നിയമങ്ങളിൽ മാറ്റം
ഇന്ത്യക്കാരായ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായിരുന്നു തായ്‌ലൻഡ്. ഇപ്പോഴിതാ വിസാ നിയമങ്ങളിൽ തായ്‌ലൻഡ് ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഇന്ത്യ അടക്കമുള്ള 93 രാജ്യങ്ങളിലെ പൗരന്മാർക്ക് അറുപതു ദിവസം വിസയില്ലാതെ താമസിക്കാനുള്ള അനുമതിയാണ് തായ്‌ലൻഡ് നീക്കം ചെയ്തിരിക്കുന്നത്. അറുപതു ദിവസത്തെ വിസ ഫ്രീ സ്കീം ആണ് കൂടുതൽ ഇന്ത്യക്കാരും തായ്‌ലൻഡിൽ പോകാനായി ഉപയോഗപ്പെടുത്തിയിരുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കുന്നതിനും സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിനുമായാണ് തായ്‌ലൻഡ് വിസാരഹിത പദ്ധതി നടപ്പിലാക്കിയിരുന്നത്. എന്നാൽ രാജ്യ സുരക്ഷാ, അനധികൃത തൊഴിൽ , ബിനാമി കച്ചവടം, കുറ്റകൃത്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ഈ പദ്ധതി തായ്‌ലൻഡ് വേണ്ടെന്നു വയ്ക്കുന്നത്.
വിസാരഹിത സ്കീം വഴി തായ്‌ലൻഡിൽ എത്തിയവർക്കും നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് വിസ എടുത്തവർക്കും നിയമം ബാധകമായിരിക്കില്ല. ഇവരെ രാജ്യത്ത് തുടരാൻ അനുവദിക്കും. മേയ് 19 മുതലാണ് പുതിയ വിസാ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
തായ്‌ലൻഡിന്‍റെ ഇ-വിസ സിസ്റ്റം വഴി രാജ്യത്തെത്തിയ പാടെ തന്നെ വിസയ്ക്കു വേണ്ടി അപേക്ഷ സമർപ്പിക്കാം. 30 ദിവസ വിസാ രഹതി സ്കീമിലുള്ള രാജ്യങ്ങളുടെ എണ്മം 54 ആയി കുറച്ചിട്ടുണ്ട്. മൂന്നു രാജ്യങ്ങൾക്ക് 15 ദിവസ വിസാ രഹിത സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ വിസ ഓൺ അറൈവൽ കാറ്റഗറിയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആവശ്യമായ രേഖകൾ സമർപ്പിച്ച് ഇമിഗ്രേഷൻ ചെക് പോയിന്‍റുകളിൽ നിന്ന് തന്നെ വിസ നേടാൻ സാധിക്കും. ഈ കാറ്റഗറിയിൽ 15 ദിവസമാണ് തായ്‌ലൻഡിൽ താമസിക്കാൻ അനുമതി ലഭിക്കുക. ഇന്ത്യക്കു പുറമേ അസർബൈജാൻ, സെർബിയ, ബെലാറസ് എന്നീ രാജ്യങ്ങളെയാണ് വിസ ഓൺ അറൈവൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.