പെയ്തോങ്തരൺ ഷിനവത്ര
ബാങ്കോക്ക്: കംബോഡിയയുടെ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺ സംഭാഷണം ചോർന്നതും, അദ്ദേഹത്തെ അങ്കിളെന്ന് വിളിച്ച് നാണംകെടുത്തിയതും ചൂണ്ടിക്കാട്ടി തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്തോങ്തരൺ ഷിനവത്രയെ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തു.
അന്വേഷണത്തിന്‍റെ ഭാഗമായാണ് ഔദ്യോഗിക ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ധാർമികത ലംഘിച്ചെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കാൻ ജഡ്ജിമാർ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. തുടർന്ന് രണ്ടിനെതിരേ ഏഴു വോട്ടുകൾക്കാണ് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനമായത്.
കംബോഡിയയുമായുള്ള അതിർത്തി തർക്കം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കാട്ടി പെയ്തോങ്തരണെതിരേ ജനരോഷം കനക്കുന്നതിനിടെയാണ് കോളിളക്കം സൃഷ്ടിച്ച് വിവാദ ഫോൺസംഭാഷണം പുറത്തുവന്നത്. ഹുൻ സെൻ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യസംഭാഷണം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
സംഭാഷണത്തിനിടെ ഹുൻ സെന്നിനെ 'അങ്കിൾ' എന്നാണ് പെയ്തോങ്തരൺ വിളിച്ചത്. അനന്തിരവളായി കണ്ട് അനുകമ്പ കാണിക്കണമെന്നാണ് പെയ്തോങ്തരൺ പറഞ്ഞത്. പെയ്തോങ്തരണിന്‍റെ സംഭാഷണം രാജ്യത്തുടനീളം പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. തനിക്ക് ആശങ്കയുണ്ടെന്നും എന്നാൽ കോടതി വിധി അംഗീകരിക്കുന്നുവെന്നും പെയ്തോങ്തരൺ പറയുന്നു.