ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനെ ‘പുതിയ യുഎസ് പ്രദേശം’ എന്ന് അടയാളപ്പെടുത്തിയ ഭൂപടം വീണ്ടും പങ്കുവച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഭൂപടം പുറത്തുവിട്ടത്. നേരത്തെയും സമാനമായ ഭൂപടം ട്രംപ് പങ്കുവച്ചിരുന്നു.
യുദ്ധം അവസാനിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിനെ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന സൂചന ട്രംപ് മുൻപ് നൽകിയിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ, വാതക ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണവിതരണത്തിന്‍റെ വലിയൊരു ഭാഗം ഈ കടൽപാതയിലൂടെയാണ് കടന്നുപോകുന്നത്.
കടലിടുക്കിന്‍റെ നിയന്ത്രണം സംബന്ധിച്ച് യുഎസും ഇറാനും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നത്. ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും യുഎസിന്‍റെ നിലപാടിൽ മാറ്റമുണ്ടാകുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കടലിടുക്ക് തുറന്നും സുരക്ഷിതമായും നിലനിർത്തണമെന്നാണ് യുഎസ് നിലപാട്. ഹോർമുസിനെ യുഎസ് പ്രദേശമായി ചിത്രീകരിച്ച ട്രംപിന്‍റെ പുതിയ ഭൂപടം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കം ആഗോള എണ്ണവിപണിയിലും കപ്പൽ ഗതാഗതത്തിലും സമ്മർദം വർധിപ്പിക്കുകയാണ്.