ഡോണൾഡ് ട്രംപ് മാർപാപ്പയുടെ വേഷത്തിൽ - AI image

 

ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് പങ്കുവച്ച ചിത്രം

World

ട്രംപിന്‍റെ അടുത്ത ലക്ഷ്യം വത്തിക്കാൻ!

മാർപ്പാപ്പയുടെ യുദ്ധവിരുദ്ധ പ്രസ്താവനയിൽ അതൃപ്തി, നാടുവിടേണ്ടി വരുമെന്ന് പരോക്ഷ ഭീഷണി; ട്രംപിന്‍റെ ഭരണകാലത്ത് യുഎസ് സന്ദർശിക്കില്ലെന്ന് മാർപാപ്പ

MV Desk

ഫ്രാൻസിസ് മാർപാപ്പ അന്തരിച്ച ശേഷം, മാർപാപ്പയുടെ വേഷഭൂഷാദികളോടെ ട്രംപ് സ്വന്തം എഐ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് അന്നു പലരും തമാശയായി കണ്ടെങ്കിലും, അതിനു പിന്നിലും ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നോ എന്നു സംശയിക്കാവുന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.

വത്തിക്കാൻ സിറ്റി: ഇറാക്കിനും ലിബിയക്കും വെനിസ്വേലയ്ക്കും ഇറാനും ശേഷം യുഎസ് സാമ്രാജ്യത്വ മോഹം വത്തിക്കാനിലേക്കു തിരിയുന്നതായി ആശങ്ക. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇപ്പോൾ വത്തിക്കാനെയും കത്തോലിക്കാ സഭയെയും വരുതിയിലാക്കാൻ ശ്രമം നടത്തുന്നു എന്നാണ് റിപ്പോർട്ട്. യുഎസിൽനിന്നു തന്നെയുള്ള ലിയോ പതിനാലാമൻ മാർപ്പാപ്പയും ട്രംപ് ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ വത്തിക്കാൻ-അമേരിക്ക നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്‍റഗണിലെ ഉന്നത ഉദ്യോഗസ്ഥർ മാർപ്പാപ്പയ്ക്കെതിരേ നടത്തിയ പരാമർശങ്ങളാണ് ഇപ്പോഴത്തെ പ്രകോപനത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണം. പതിനാലാം നൂറ്റാണ്ടിൽ മാർപ്പാപ്പമാർ റോം വിട്ട് ഫ്രാൻസിലെ അവിഞ്ഞോണിലേക്ക് (Avignon Papacy) പലായനം ചെയ്യേണ്ടി വന്ന ചരിത്ര സാഹചര്യം ഉദ്ധരിച്ചാണ് വത്തിക്കാൻ പ്രതിനിധിക്ക് പെന്‍റഗൺ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സഭയുടെ ആത്മീയ അധികാരത്തിനു മുകളിൽ രാഷ്ട്രീയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമമാണ് അമേരിക്ക ഇതിലൂടെ നടത്തുന്നതെന്നാണ് സൂചന.

ലോകത്തെവിടെയും ആക്രമണം നടത്താനുള്ള സൈനിക ശേഷി യുഎസിനുണ്ടെന്നും, അതുകൊണ്ട് യുഎസിന്‍റെ താത്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്നതായിരിക്കും വത്തിക്കാന് നല്ലത് എന്നുമുള്ള സന്ദേശമാണ് പെന്‍റഗൺ കൈമാറിയിരിക്കുന്നത്. എന്നാൽ, ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റായിരിക്കുന്ന കാലത്തോളം താൻ യുഎസ് സന്ദർശനം നടത്തില്ലെന്ന മാർപാപ്പയുടെ നിലപാടാണ് ഇതിനുള്ള മറുപടി.

പ്രകോപനത്തിനു പിന്നിൽ

ഗൾഫ് മേഖലയിലെ യുഎസ് സൈനിക ഇടപെടലുകളെയും ആയുധക്കച്ചവടത്തെയും മാർപ്പാപ്പ പരസ്യമായി വിമർശിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ അമേരിക്കൻ സന്ദർശനത്തിനായി വൈറ്റ് ഹൗസ് നൽകിയ ക്ഷണം വത്തിക്കാൻ നിലവിൽ റദ്ദാക്കിയിരിക്കുകയാണ്.

ആഗോള സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിൽ അമേരിക്ക നടത്തുന്ന ആയുധ പന്തയങ്ങളെ മാർപ്പാപ്പ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

വത്തിക്കാന്‍റെ മറുപടി

തങ്ങളുടെ ആത്മീയ പരമാധികാരത്തിന് മേൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വത്തിക്കാൻ. അമേരിക്കൻ ഭരണകൂടത്തിന്‍റെ ഭീഷണിപ്പെടുത്തുന്ന സ്വരം ക്രിസ്ത്യൻ മൂല്യങ്ങൾക്കും അന്താരാഷ്ട്ര നയതന്ത്ര മര്യാദകൾക്കും നിരക്കാത്തതാണെന്നാണ് വത്തിക്കാന്‍റെ നിലപാട്.

അമേരിക്കയിലെ ഭൂരിഭാഗം വരുന്ന കത്തോലിക്കാ വിശ്വാസികൾക്കിടയിലും ട്രംപിന്‍റെ നീക്കം വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഒരു വശത്ത് ഇറാനുമായുള്ള ഏകപക്ഷീയമായ യുദ്ധത്തിലൂടെ ആഗോള വേദികളിൽ ഒറ്റപ്പെട്ട യുഎസ്, വത്തിക്കാനുമായി പുതിയൊരു പോർമുഖം തുറന്നാൽ കൂടുതൽ അകറ്റി നിർത്തപ്പെടാനാണ് സാധ്യത.

അടങ്ങാത്ത സാമ്രാജ്യത്വ മോഹം

ഫ്രാൻസിസ് മാർപാപ്പ അന്തരിച്ച ശേഷം, മാർപാപ്പയുടെ വേഷഭൂഷാദികളോടെ ട്രംപ് സ്വന്തം എഐ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് അന്നു പലരും തമാശയായി കണ്ടെങ്കിലും, അതിനു പിന്നിലും ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നോ എന്നു സംശയിക്കാവുന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.

നേരത്തെ, ഗ്രീൻലാൻഡിനും ക്യാനഡയ്ക്കും വരെ വില പറഞ്ഞ ട്രംപ് സുഹൃദ് രാഷ്ട്രങ്ങളെപ്പോലും വെറുപ്പിച്ചിരുന്നു. വെനിസ്വേലയുടെ പ്രസിഡന്‍റിനെ അതിക്രമിച്ചു കടന്ന് തട്ടിക്കൊണ്ടു പോയതിനു പിന്നാലെയാണ് ഇറാനുമായി ചർച്ച നടക്കുന്നതിനിടെ ആക്രമണം നടത്തിയത്. ഇതിനിടെ, ക്യൂബയാണ് അടുത്ത ലക്ഷ്യമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

പുതുച്ചേരിയിലും കനത്ത പോളിങ്; ബൂത്തുകളിൽ കനത്ത സുരക്ഷ

ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ

'പോക്സോ കേസിൽ കുടുക്കും', പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി ഇൻഫ്ലുവൻസറായ പൊലീസ് ഉദ്യോഗസ്ഥ ഏഴ് ലക്ഷം തട്ടി

തുടർഭരണം വരണം; ഇത്തവണത്തേത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ

നിയമസഭാ തെരഞ്ഞെടുപ്പ്: ഉച്ചവരെ പോളിങ്ങിൽ മുന്നിൽ അസം