കർദിനാൾ ക്രിസ്റ്റഫർ പിയറിയെ പെന്‍റഗണിൽ വിളിച്ചു വരുത്തി
file photo
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്കെതിരേ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. യുദ്ധങ്ങൾ ഉൾപ്പടെയുള്ളവയിൽ കത്തോലിക്കാ സഭ അമെരിക്കൻ നിലപാടിന് ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രംപ് ഭരണകൂടത്തിന്‍റെ ഭീഷണി.
അമെരിക്കയിലെ മുൻ അപ്പസ്തോലിക് നൂൺഷ്യോ കർദിനാൾ ക്രിസ്റ്റഫർ പിയറിയെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ഭീഷണി മുഴക്കിയത്. ലെയോ പതിനാലാമൻ മാർപ്പാപ്പ ജനുവരിയിൽ "സ്റ്റേറ്റ് ഒഫ് ദ വേൾഡ്' പ്രസംഗത്തിൽ സാമ്രാജ്യത്വ അധിനിവേശത്തെയും ബലം പ്രയോഗിച്ചുള്ള നയതന്ത്ര രീതികളെയും വിമർശിച്ചതിനു പിന്നാലെയാണ് അമെരിക്കൻ ഭരണകൂടത്തിന്‍റെ ശക്തമായ പ്രതികരണം പുറത്തു വന്നത്.
യുഎസ് പ്രതിരോധ വകുപ്പ് അണ്ടർസെക്രട്ടറി എൽബ്രിജ് കോൾബി പെന്‍റഗണിൽ കർദിനാളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലോകത്തിൽ എന്തും ചെയ്യാനുള്ള സൈനികശേഷി അമെരിക്കയ്ക്ക് ഉണ്ടെന്നും കത്തോലിക്കാ സഭ അമെരിക്കൻ പക്ഷത്ത് നിൽക്കണം എന്നും അറിയിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ നിലപാടിനെ ഭീഷണിയുടെ ഭാഗമായാണ് വത്തിക്കാൻ പരിഗണിച്ചത്. ഇതിനു പിന്നാലെ ലെയോ പതിനാലാമൻ മാർപ്പാപ്പ ജൂലൈയിൽ പദ്ധതിയിട്ടിരുന്ന അമെരിക്കൻ പര്യടനം റദ്ദാക്കി. ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയെന്ന റിപ്പോർട്ടിനെ കുറിച്ച് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസിനോടുള്ള ചോദ്യത്തിന് വത്തിക്കാനെതിരേ ഭീഷണി മുഴക്കിയെന്ന റിപ്പോർട്ടിനെ കുറിച്ച് തനിക്കറിയില്ലെന്ന് വാൻസ് പറഞ്ഞു.