യുഎസ്-ഇറാൻ സമാധാന കരാർ ചർച്ചയുടെ അടുത്തഘട്ടം ജൂലൈ 11ന്
filephoto
ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിൽ അന്തിമ സമാധാന കരാറിനുള്ള ചർച്ചയുടെ അടുത്തഘട്ടത്തിനു പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകും. ഏറ്റവുമൊടുവിൽ ജൂൺ 21ന് സ്വിറ്റ്സർലാൻഡിലായിരുന്നു ചർച്ച നടന്നത്. എന്നാൽ അന്തിമ കരാറിൽ എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ചർച്ച ഇസ്ലാമാബാദിലേക്ക് നീളുന്നതെന്ന് പാക്കിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.
ജൂലൈ 11ന് ഇസ്ലാമാബാദിൽ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചർച്ചയുടെ വേദി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്വിറ്റ്സർലാൻഡിൽ നടന്ന ചർച്ചയ്ക്ക് പാക്കിസ്ഥാനും ഖത്തറുമായിരുന്നു മധ്യസ്ഥത വഹിച്ചിരുന്നത്.
യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ഇപ്പോൾ ഇറാനിൽ നടന്നുവരികയാണ്. ഇതേ തുടർന്ന് സമാധാന കരാറിനുള്ള ചർച്ചകൾ ഇപ്പോൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ പൂർത്തിയായശേഷം ചർച്ചയിൽ പങ്കെടുക്കാനുള്ള ഇറാൻ പ്രതിനിധി സംഘത്തെ പ്രഖ്യാപിക്കും.
യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് കനത്ത സംഘർഷാവസ്ഥയിലായിരുന്നു പശ്ചിമേഷ്യ. നിലവിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിലുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും ലംഘിക്കപ്പെടാവുന്ന സാഹചര്യമാണ് മേഖലയിൽ നിലനിൽക്കുന്നത്. ഖമനേയിയുടെ സംസ്കാര ചടങ്ങ് നടക്കുന്നതിനാൽ അമെരിക്ക ഇറാന് 'ഒരാഴ്ചത്തെ അവധി' നൽകിയിരിക്കുകയാണെന്നാണ് ജൂലൈ നാലിന് അമെരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.