ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരൻമാർക്ക് അതീവ ജാഗ്രത നിർദേശം
വാഷിങ്ടൻ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരൻമാർക്ക് യുഎസിന്‍റെ അതീവ ജാഗ്രത നിർദേശം. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിച്ച് വരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമുളള 'ലെവൽ 2' നിർദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് പുറെപ്പടുവിച്ചിരിക്കുന്നത്.
ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ അതിവേഗം വർധിച്ച് വരികയാണ്. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുളള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.
മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങൾ നടക്കാനുളള സാധ്യതയുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാൾ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേകാനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിന് യുഎസ് സർക്കാരിന് പരിമിതമായ കഴിവേയുള്ളൂവെന്നും പ്രസ്താവനയിൽ പറയുന്നു.
ജമ്മു കശ്മീർ മേഖലയിലേക്കുളള യാത്രയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരാക്രമണവും ആഭ്യന്തര കലാപ സാധ്യതയും ഈ പ്രദേശങ്ങളിലുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ -പാക് നിയന്ത്രണ രേഖയിൽ ഇത് സർവ സാധാരണമാണെന്നും പറയുന്നു. യുഎസ് പൗരന്മാർ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കരുതെന്നും നിർദേശിക്കുന്നുണ്ട്.
സാറ്റലൈറ്റ് ഫോണുകളോ ജിപിഎസ് ഉപകരണങ്ങളോ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇവ ഇന്ത്യയിൽ നിയമവിരുദ്ധമാണ്, കൂടാതെ 200,000 വരെ പിഴയോ തടവോ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾക്ക് കാരണമാകുമെന്നും പറയുന്നു.