സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആർമിക്ക് പൂർണപിന്തുണയുമായി ഇറാൻ ഭരണകൂടം
ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ സഖ്യത്തിനെതിരായ യുദ്ധത്തിൽ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ സൈന്യത്തിന്‍റെ സാമ്പത്തികവും ബജറ്റ് സംബന്ധവുമായ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ ഇറാൻ ഭരണകൂടത്തിനു സാധിച്ചതായി ഇറാനിയൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ.
ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അക്രാമിനിയ ഈ സൈനിക സജ്ജീകരണങ്ങളെക്കുറിച്ച് സംസാരിച്ചത്. ഭരണകൂടവും സൈന്യവും തമ്മിലുള്ള തടസമില്ലാത്ത ഏകോപനം യുദ്ധക്കളത്തിൽ പ്രതിരോധ ശേഷി നിലനിർത്തുന്നതിൽ നിർണായക ഘടകമായെന്ന് അക്രാമിനിയ ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ പൂർണ്ണമായും പ്രതിരോധത്തിലൂന്നിയ ഇറാന്‍റെ സൈനിക നയം സമീപകാല സംഭവവികാസങ്ങളോടെ അക്രമണാത്മക സ്വഭാവത്തിലേക്ക് മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതൊരു വിദേശ അധിനിവേശത്തിനും തൽക്ഷണം അതിലും ശക്തമായ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണ്. യുദ്ധ സാഹചര്യങ്ങളും ബാഹ്യ ഭീഷണികളും ഇറാന്‍റെ ആഭ്യന്തര ഐക്യം വർദ്ധിപ്പിക്കാനും ദേശീയ താൽപര്യങ്ങൾക്ക് ചുറ്റും ജനങ്ങളെ അണിനിരത്താനും സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിൽ തകരാർ സംഭവിച്ച സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ട് സൈന്യം കൂടുതൽ ശക്തമായ തയ്യാറെടുപ്പിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.