ഹോർമൂസ് അടച്ചു പൂട്ടാൻ താൽപര്യമില്ല-ഇറാൻ പ്രൊഫസർ മുഹമ്മദ് ഇസ്ലാമി
ടെഹ്റാൻ: അന്താരാഷ്ട്ര ചരക്കു നീക്കത്തിന്‍റെ നാഡീ ഞരമ്പായ ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് ടെഹ്റാൻ സർവകലാശാലയിലെ പ്രൊഫസർ മുഹമ്മദ് ഇസ്ലാമി പങ്കു വച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നു. ഹോർമൂസ് കടലിടുക്ക് അടച്ചു പൂട്ടുന്നത് ഇറാൻ ജനതയ്ക്ക് ഗുണകരമായേക്കില്ലെങ്കിലും പാശ്ചാത്യ രാജ്യങ്ങൾ ഏൽപിച്ചകടുത്ത സാമ്പത്തിക ഉപരോധങ്ങളുടെയും കടുത്ത സമ്മർദ്ദ തന്ത്രങ്ങളുടെയും ഇരകളാണ് തങ്ങളെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇത്തരം പ്രതിസന്ധികൾ നേരിടുന്നതിനാൽ രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിരോധശേഷിയിൽ ഇറാനിയൻ സർക്കാരിന് പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്ക് പൂർണമായി അടച്ചു പൂട്ടാൻ ഇറാനിയൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയ മുഹമ്മദ് ഇസ്ലാമി പകരം ഈ സുപ്രധാന ജലപാതയിലൂടെയുള്ള ഗതാഗതം കൂടുതൽ സുതാര്യമായി നിയന്ത്രിക്കുന്നതിന് ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് ഒരു പുതിയ ചട്ടക്കൂട് രൂപീകരിക്കാനാണ് ഇറാൻ താൽപര്യപ്പെടുന്നതെന്നും വെളിപ്പെടുത്തി.
ഉപരോധങ്ങളുടെ പശ്ചാത്തലത്തിലും സാമ്പത്തികമായി തകരാതെ മുന്നോട്ടു പോകാൻ ഇറാനു സാധിക്കുമെന്ന പ്രഖ്യാപനം പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.