ഇറാൻ യുദ്ധം: ട്രംപിനെതിരേ പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ
വാഷിങ്ടൺ: മാസങ്ങളായി ഇറാനുമായി തുടരുന്ന സംഘർഷത്തിൽ യുഎസിൽ നിന്നു തന്നെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരേ നടത്തുന്ന യുദ്ധത്തിനെതിരേ അമെരിക്കൻ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച പ്രമേയം പാസായി.
ഇറാനെതിരായ യുദ്ധ നടപടികൾക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ചില അംഗങ്ങളുടെ കൂടി പിന്തുണയോടെ പാസാക്കിയത്. യുഎസ് കോൺഗ്രസിന്‍റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിർദേശം.
യുഎസ് കോൺഗ്രസിന്‍റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിർദേശം.
208നെതിരേ 215 വോട്ടിനാണ് പ്രമേയം പാസായത്. നാലു റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്ക് ഒപ്പം വോട്ട് ചെയ്തു. വരീൺ ഡേവിഡ്സൺ, ബ്രയിൻ ഫിച്ച്പാട്രിക്, ടോം ബാരറ്റ്, തോമസ് മാസി എന്നീ റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം ഇനി സെനറ്റിന്‍റെ പരിഗണനയ്ക്ക് വയ്ക്കും.
അമെരിക്കൻ കോൺഗ്രസിന്‍റെ അനുമതിയില്ലാതെ യുഎസ് സേന ഇറാനെയോ അതിന്‍റെ സർക്കാർ-സൈനിക സംവിധാനങ്ങളെയോ ലക്ഷ്യമിട്ടു നടത്തുന്ന സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. നിലവിലെ പ്രമേയം കൺകന്‍റ് റസല്യൂഷൻ ആയതിനാൽ സെനറ്റ് അംഗീകരിച്ചാലും നിയമ പരിരക്ഷ ഉണ്ടാകില്ല.
യുദ്ധം ആരംഭിച്ചതിനു ശേഷം ഡെമോക്രാറ്റുകൾ അവതരിപ്പിച്ച ഇറാൻ യുദ്ധാധികാര പ്രമേയം സഭയിൽ വോട്ടെടുപ്പിന് വരുന്നത് ഇത് നാലാം തവണയാണ്. മുമ്പുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. മേയ് പതിനാലിന് സമാനമായ ഒരു പ്രമേയം വോട്ട് സമനിലയിലായതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.
എന്നാൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പ്രമേയം പാസായതിനെ നിസാരവൽക്കരിക്കുകയും ചില റിപ്പബ്ലിക്കൻ അംഗങ്ങളുടെ അസാന്നിധ്യമാണ് ഇതിന് കാരണമായതെന്ന് വാദിക്കുകയും ചെയ്തു.