2025 നവംബർ 5-ന് ബ്രസീലിലെ പാരാ സ്റ്റേറ്റിലെ ബെലെമിൽ നടന്ന ഒരു മീറ്റിംഗിൽ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും

 

Photo by RICARDO STUCKERT / BRAZILIAN PRESIDENCY / AFP

World

"കോപ്30" ക്കായി ഒരുങ്ങി ബ്രസീൽ

നവംബർ 10 മുതൽ 21 വരെ ബ്രസീലിലെ ബെലെം നഗരം കോപ് 30ക്കായി തയാറെടുക്കുകയാണ്

Reena Varghese

ഈ വരുന്ന നവംബർ 10 മുതൽ 21 വരെ ബ്രസീലിലെ ബെലെം നഗരം കോപ് 30ക്കായി തയാറെടുക്കുകയാണ്. സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയിൽ കോപ് 29ന്‍റെ ആതിഥേയ രാജ്യമായ അസർബൈജാനിൽ നിന്ന് ബ്രസീൽ കോപ്30യുടെ പ്രസിഡന്‍റ് സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കും.

കോപ് എന്നാൽ

ഐക്യരാഷ്ട്ര സഭയുടെ വാർഷിക കാലാവസ്ഥാ വ്യതിയാന സമ്മേളനമാണ് കോപ് (COP). കക്ഷികളുടെ സമ്മേളനം എന്നതിന്‍റെ ചുരുക്കെഴുത്താണ് കോപ് എന്ന വാക്ക്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യുഎൻ ചട്ടക്കൂട് കൺവെൻഷനിൽ(UNFCCC) ഒപ്പിട്ട സർക്കാരുകളാണ് ഇതിലെ കക്ഷികൾ. കോൺഫറൻസ് ഒഫ് ദി പാർട്ടീസ് എന്നാണ് 'COP' ന്‍റെ പൂർണ രൂപം.

ആദ്യ കോപ് സമ്മേളനം

(COP1) 1995ൽ ജർമനിയിലെ ബെർലിനിലാണ് നടന്നത്. ഈ വരുന്നത് 30-ാമത് കോപ് സമ്മേളനവും(COP30) . ഓരോ വർഷവും കോപിന്‍റെ അധ്യക്ഷസ്ഥാനം മാറിക്കൊണ്ടിരിക്കും. അങ്ങനെയാണ് ഇത്തവണ കോപ് 30 യുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബ്രസീൽ തെരഞ്ഞെടുക്കപ്പെട്ടത്.

ബ്രസീലിയൻ കാലാവസ്ഥാ നയതന്ത്രജ്ഞനായ ആൻഡ്രെ അരാൻഹ കൊറിയ ഡോ ലാഗോയാണ് കോപ് 30 യുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ പ്രാന്തപ്രദേശത്തെ നഗരമായ ബെലേമാണ് ഇത്തവണ കോപ്30ക്ക് ആതിഥ്യമരുളുന്ന നഗരം.

കോപ് 30 യുടെ ലക്ഷ്യം

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങൾ കൈകാര്യം ചെയ്യാൻ ദുർബല രാജ്യങ്ങളെ സഹായിക്കുക തുടങ്ങിയ വിഷയങ്ങളിൽ സുപ്രധാന കരാറുകൾ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തെ കോപ് എവിടെയാണെന്നത് ഇതു വരെ തീരുമാനമായിട്ടില്ല. ഓസ്ട്രേലിയയോ തുർക്കിയോ ആവാമെന്നാണ് അഭ്യൂഹങ്ങൾ.

2015ലെ പാരിസ് ഉടമ്പടിയുടെ പശ്ചാത്തലത്തിൽ തന്നെയാകും ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടിയും നടക്കുക. ആഗോള താപനം 1.5 ഡിഗ്രിയിലേയ്ക്ക് പരിമിതപ്പെടുത്താൻ രണ്ടു ഡിഗ്രിയിലധികമാകാൻ പാടില്ലെന്ന ലക്ഷ്യപ്രാപ്തിക്കായി രാജ്യങ്ങൾ ഒപ്പിട്ട പാരിസ് ഉടമ്പടി നിലവിൽ വന്നിട്ട് പത്തു വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ ഒരു ദശാബ്ദം പിന്നിട്ടിട്ടും കേവലം ചർച്ചകൾ‌ക്കപ്പുറം ഒന്നും പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല.

പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കും എന്നു വ്യക്തമാക്കുന്ന നാഷണലി ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻസ് അഥവാ NDC എന്നറിയപ്പെടുന്ന പുതിയ പദ്ധതികൾ 2025 ഫെബ്രുവരിയിൽ എല്ലാ രാജ്യങ്ങളും രൂപീകരിക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ 69 രാജ്യങ്ങൾ മാത്രമേ NDC സമർപ്പിച്ചിട്ടുള്ളൂ. 128 രാജ്യങ്ങൾ ഇതുവരെ യാതൊരു പദ്ധതികളും സമർപ്പിച്ചിട്ടില്ല. ഇക്കണക്കിനു പോയാൽ 2035 ആകുമ്പോഴേയ്ക്കും ആഗോള ഉദ് വമനം പത്തു ശതമാനം മാത്രമേ കുറയൂ.

അമെരിക്കയില്ലാത്ത കോപ്30

കഴിഞ്ഞ കോപ് 29 ൽ അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പങ്കെടുത്തിരുന്നു. എന്നാൽ ഈ കാലാവസ്ഥാ സമ്മേളനത്തിൽ അമെരിക്ക പങ്കെടുക്കില്ല. കാലാവസ്ഥാ ഉച്ചകോടി തന്‍റെ ഭരണകൂടത്തിന് ഒരു മുൻഗണനയല്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കോപ് പിറവിയെടുത്തത് 1992ലെ ഐക്യരാഷ്ട്ര സഭയുടെ ഫ്രെയിം വർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേയ്ഞ്ച് (UNFCCC) ഉടമ്പടി പ്രകാരമാണ്. യുഎസ് ഇപ്പോഴും UNFCCCയിൽ അംഗമാണ്.

എന്നിട്ടും ഉന്നത തല യുഎസ് ഉദ്യോഗസ്ഥരാരും തന്നെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. രാഷ്ട്രത്തലവന്മാർ അഭിസംബോധന ചെയ്യുന്ന ലോക നേതാക്കളുടെ ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കാൻ സാധ്യതയില്ല. കാലാവസ്ഥാ ആഘാതങ്ങൾ നേരിടുന്ന ദുർബല രാജ്യങ്ങളെ പിന്തുണയ്ക്കാൻ 2025ൽ ഏറ്റവും കുറഞ്ഞത് 51,11,55,00,000 കോടി യൂറോയെങ്കിലും വേണ്ടി വരും. 2030 ആകുമ്പോഴേയ്ക്കും ഈ ധനസഹായം 1,53,35,40,00,000 കോടി യൂറോയാകുമെന്നാണ് കരുതുന്നത്.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ