റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ ജനീവയിൽ
file photo
ജനീവ/മോസ്കോ: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്നാം ഘട്ട ത്രികക്ഷി ചർച്ചകൾ അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും (ഫെബ്രുവരി 17, 18) സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടക്കും. അമെരിക്കയുടെ മധ്യസ്ഥതയിലാണ് ഈ ചർച്ചകൾ നടക്കുന്നത്. റഷ്യ, യുക്രെയ്ൻ,യുഎസ് എന്നീ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികൾ പങ്കെടുക്കുമെന്ന് മോസ്കോയും കീവും സ്ഥിരീകരിച്ചു.
അബുദാബിയിൽ നടന്ന മുൻ രണ്ടു റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് ഇത്തവണ ജനീവയെ വേദിയാക്കിയത്. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള ഈ ശ്രമങ്ങൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായകമായിരിക്കുമെന്ന് ആണ് വിലയിരുത്തപ്പെടുന്നത്. റഷ്യൻ പ്രതിനിധി സംഘത്തെ പ്രസിഡന്‍റിന്‍റെ സഹായിയായ വ്ലാഡിമിർ മെഡിൻസ്കി നയിക്കും.
മുൻ റൗണ്ടുകളിൽ മിലിട്ടറി ഇന്‍റലിജൻസ് മേധാവി ഇഗോർ കോസ്റ്റ്യൂക്കോവ് ആയിരുന്നു റഷ്യൻ സംഘത്തെ നയിച്ചിരുന്നത്. മെഡിൻസ്കിയുടെ തിരിച്ചു വരവ് റഷ്യയുടെ നിലപാടുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ എന്ന് അന്താരാഷ്ട്ര സമൂഹം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.
യുക്രെയ്ൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി റസ്തം ഉമെറോവ് സൈനിക രഹസ്യാന്വേഷണ മേധാവി കിറിലോ ബുഡാനോവ് തുടങ്ങിയ ഉന്നതർ അടങ്ങുന്ന ശക്തമായ സംഘമാണ് യുക്രെയ്നെ പ്രതിനിധീകരിക്കുക. വെടി നിർത്തൽ നടപ്പാക്കൽ, യുദ്ധത്തടവുകാരുടെ കൈമാറ്റം, ഡോൺബാസ് മേഖലയുടെ ഭാവി തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരും.
കഴിഞ്ഞ അബുദാബി ചർച്ചയ്ക്ക് തൊട്ടു പിന്നാലെ റഷ്യൻ ഡെപ്യൂട്ടി ഇന്‍റലിജൻസ് ചീഫ് വ്ലാഡിമിർ അലക്സീവിന് നേരെ മോസ്കോയിൽ വധശ്രമം നടന്നിരുന്നു. ഇത്തരം സംഘർഷഭരിതമായ സാഹചര്യത്തിലാണ് മൂന്നാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നത്.