ഇറാനിലെ പ്രതിഷേധക്കാർക്കെതിരെ ടിയർഗ്യാസ് പ്രയോഗിക്കുന്ന സുരക്ഷാ സേന
social media
ഇറാനിൽ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും എതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാൻ ഭരണകൂടത്തിനു കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങൾക്കെതിരെ ബലപ്രയോഗം നടത്തിയാൽ അമെരിക്ക ഇടപെടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇറാനിലെ അടുത്ത കാലത്തെ വൻ തോതിലുള്ള പണപ്പെരുപ്പവും കറൻസിയുടെ മൂല്യത്തകർച്ചയും സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയതാണ് ഇവിടെ ഇപ്പോൾ നടക്കുന്ന വൻ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായത്. വിവിധ നഗരങ്ങളിൽ തെരുവിൽ ഇറങ്ങിയ ജനങ്ങൾ ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയാണ്.
പ്രതിഷേധക്കാരെ നേരിടാൻ ഇറാനിയൻ സുരക്ഷാസേന സന്നാഹങ്ങൾ ഒരുക്കുന്നതിനിടെയാണ് അന്താരാഷ്ട്ര സമൂഹം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അക്രമമുണ്ടായാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് ഓർമിപ്പിച്ചത്.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ഇന്‍റർനെറ്റ് വിച്ഛേദിക്കാനുള്ള നീക്കങ്ങളെയും യുഎസ് നേരത്തെയും വിമർശിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്നും അത് തടയാൻ ശ്രമിക്കുന്നത് വലിയ തിരിച്ചടികൾക്ക് കാരണമാകുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന്‍റെ ഓരോ നീക്കവും ലോകം ഉറ്റു നോക്കുകയാണെന്നും പ്രസ്താവനയിൽ അടിവരയിടുന്നു.