.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബൊഫോഴ്സ്: പുകയടങ്ങാത്ത പീരങ്കി - പരമ്പര 1
വി.കെ. സഞ്ജു
രാജീവ് ഗാന്ധിയുടെ പ്രധാനമനത്രിക്കസേര തെറിപ്പിച്ച ബൊഫോഴ്സ് അഴിമതി കേസ്, പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മക്കളുടെയും പിന്നാലെ കൂടി; കോൺഗ്രസ് പാർട്ടിയെ വിടാതെ പിന്തുടർന്നു; അതിന്‍റെ പിന്തുടർച്ചയാണ് ഹെർഷ്‌മാനെ ഉപയോഗിച്ച് സിബിഐ ഇപ്പോൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്നു വേണം കരുതാൻ....
രാജീവ് ഗാന്ധിയെ വിറപ്പിച്ച പ്രൈവറ്റ് ഡിറ്റക്റ്റിവ്
വര്‍ഷം 38 കഴിഞ്ഞു, അന്വേഷണത്തിന്‍റെ പേരില്‍ കോടികള്‍ നൂറുകണക്കിനു പൊടിഞ്ഞു, എന്നിട്ടും ബൊഫോഴ്സ് പീരങ്കികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ വെടിയും പുകയും അടങ്ങാൻ കൂട്ടാക്കുന്നില്ല. വിസ്മൃതിയിലേക്കു മറയുന്ന ഓരോ ഘട്ടത്തിലും വിന്‍ ഛദ്ദയുടെയോ ഹിന്ദുജമാരുടെയോ ഒട്ടാവിയോ ക്വത്റോക്കിയുടെയോ രൂപത്തില്‍ വീണ്ടും വീണ്ടും തിര നിറച്ചിരുന്നു ബൊഫോഴ്സ്; ഓരോ തവണയും അഴിമതി കേസിന്‍റെ പീരങ്കിമുനകൾ രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയെ പോയിന്‍റ് ബ്ലാങ്കിൽ നിർത്തിയിട്ടുമുണ്ട്.
ബൊഫോഴ്സ് അഴിമതി കേസിൽ ഉൾപ്പെട്ട ഏറെക്കുറെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോഴിതാ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സിബിഐ. അതിനു വേണ്ടി മൈക്കൽ ഹെർഷ്‌മാൻ എന്ന പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററുടെ സഹായവും തേടിയിട്ടുണ്ട്. 1987ൽ ഇതേ ഹെർഷ്‌മാന്‍റെ സഹായത്തോടെയാണ് വി.പി. സിങ് അന്ന് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ഭാവി പോലും അനിശ്ചിതത്വത്തിലാക്കിയ ബൊഫോഴ്സ് അഴിമതിക്കഥകളുടെ ചുരുളഴിച്ചത്.
മൈക്കൽ ഹെർഷ്മാൻ
150 എംഎം ഫീല്‍ഡ് ഹൗവിറ്റ്സര്‍ പീരങ്കി 410 എണ്ണം വാങ്ങാന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റും സ്വീഡിഷ് ആയുധ നിര്‍മാണക്കമ്പനി എ ബി ബൊഫോഴ്സും 1437 കോടി രൂപയുടെ കരാര്‍ ഒപ്പിടുന്നത് 1986 മാര്‍ച്ച് 24ന്. കരാര്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബൊഫോഴ്സ് കമ്പനി കോഴ കൊടുത്തെന്ന് 1987 ഏപ്രില്‍ 16നു സ്വീഡിഷ് റേഡിയോ വെളിപ്പെടുത്തുന്നതോടെ അഴിമതിക്കഥയുടെ ആദ്യത്തെ അധ്യായം തുറന്നു. ഇന്ത്യ അന്നോളം കണ്ടിട്ടില്ലാത്ത നിഗൂഢതകളുമായി ബൊഫോഴ്സ് വിവാദം കോഴയുടെ പര്യായമായി കത്തിപ്പടർന്നു. അന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കസേര തെറിപ്പിച്ച ബൊഫോഴ്സ്, പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മക്കളുടെയും പിന്നാലെ കൂടി; കോൺഗ്രസ് പാർട്ടിയെ വിടാതെ പിന്തുടർന്നു; അതിന്‍റെ പിന്തുടർച്ചയാണ് ഹെർഷ്‌മാനെ ഉപയോഗിച്ച് സിബിഐ ഇപ്പോൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്നു വേണം കരുതാൻ....
ബോഫൊഴ്സ് പീരങ്കി
ഷൂട്ട് ആന്‍ഡ് സ്കൂട്ട്
എണ്‍പതുകളില്‍ ഇന്ദിര ഗാന്ധിയുടെ ഭരണകാലത്താണ് ഹൗവിറ്റ്സറുകള്‍ വാങ്ങണമെന്ന ആവശ്യം ഇന്ത്യന്‍ ആര്‍മി കേന്ദ്ര ഗവണ്‍മെന്‍റിനു മുന്നില്‍ വയ്ക്കുന്നത്. പ്രതിരോധമന്ത്രാലയം രൂപീകരിച്ച സമിതി നീണ്ട ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം ടെന്‍ഡര്‍ വിളിക്കുന്നു. ബൊഫോഴ്സിനെക്കൂടാതെ ഫ്രഞ്ച് കമ്പനി സോഫ്മയും മറ്റു രണ്ട് ആയുധ നിര്‍മാതാക്കളും കരാറിനു വേണ്ടി രംഗത്ത്.
കുറഞ്ഞ വിലയും കൂടിയ റെയ്ഞ്ചും വാഗ്ദാനം ചെയ്തതു സോഫ്മ. 30 കിലോമീറ്റര്‍ റെയ്ഞ്ചാണ് സൈന്യം ആവശ്യപ്പെട്ടതെങ്കില്‍, സോഫ്മ 29.2 കിലോമീറ്റര്‍ ഉറപ്പു നല്‍കി. എന്നിട്ടും 21.5 കിലോമീറ്റര്‍ മാത്രം റെയ്ഞ്ചുള്ള ബൊഫോഴ്സ് ഹൗവിറ്റ്സര്‍ അവഗണിക്കപ്പെട്ടില്ല. അന്ന് അവര്‍ക്കു മാത്രം അവകാശപ്പെടാനാകുമായിരുന്ന ഷൂട്ട് ആന്‍ഡ് സ്കൂട്ട് എന്ന സവിശേഷതയായിരുന്നു കാരണം. വെടിയുതിര്‍ത്ത ശേഷം ശത്രുവിന്‍റെ റഡാറില്‍നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രത്യേക കഴിവാണു ഷൂട്ട് ആന്‍ഡ് സ്കൂട്ട്.
കിക്ക്ബാക്ക്സ്: കോഴയുടെ ചെല്ലപ്പേര്
1984ല്‍ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടു. പിന്‍ഗാമിയായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ രാജീവ് ഗാന്ധിക്കു പരിചയം വിമാനം പറപ്പിച്ചു മാത്രം. പക്ഷേ, മുത്തശ്ശനു പോലും കൊടുക്കാത്ത ഭൂരിപക്ഷം നല്‍കി ഇന്ത്യന്‍ ജനത നെഹ്റു-ഗാന്ധി കുടുംബത്തിലെ യുവതലമുറയില്‍ അധികാരം ഭരമേൽപ്പിച്ചു. ഹൗവിറ്റ്സര്‍ വാങ്ങാനുള്ള നടപടികള്‍ രാജീവ് വേഗത്തിലാക്കി. ഒരു ഡിഫന്‍സ് ഏജന്‍റുമായും സര്‍ക്കാര്‍ ഇടപാടു നടത്തില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം, ആയുധ നിര്‍മാണക്കമ്പനി ഒരു ഏജന്‍റിനും കമ്മിഷന്‍ നല്‍കരുതെന്ന വ്യവസ്ഥയും വച്ചു.
രാജീവ് ഗാന്ധി
1985 ഒക്റ്റോബര്‍ 24ന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പോയ രാജീവ് ഗാന്ധി സ്വീഡിഷ് പ്രധാനമന്ത്രി ഒലൊഫ് പാമെയുമായി ചര്‍ച്ച നടത്തി. ബൊഫോഴ്സിന്‍റെ ഇന്ത്യന്‍ ഏജന്‍റ് വിന്‍ ഛദ്ദയെ നീക്കിയാല്‍ സോഫ്മയ്ക്കു പകരം ബൊഫോഴ്സിനു കരാര്‍ നല്‍കാമെന്നു രാജീവിന്‍റെ വാക്ക്. ഛദ്ദയുടെ അനട്രോണിക്സ് മേലില്‍ ഇന്ത്യയിലെ തങ്ങളുടെ ഏജന്‍റായിരിക്കില്ലെന്നും, കരാറിന്‍മേല്‍ കമ്മിഷന്‍ നല്‍കില്ലെന്നും ബൊഫോഴ്സ് സമ്മതിച്ചതോടെ പീരങ്കി കരാര്‍ യാഥാര്‍ഥ്യമായി. ഇതിനു വേണ്ടി, റീ ടെന്‍ഡര്‍ വിളിക്കാതെ ടെന്‍ഡര്‍ തുകയില്‍ മാറ്റം വരുത്താനും ബൊഫോഴ്സിനെ അനുവദിച്ചു. വിന്‍ ഛദ്ദ ബൊഫോഴ്സിന്‍റെ ഇന്ത്യന്‍ ഏജന്‍റ് സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ടു. പക്ഷേ, കണ്‍സള്‍ട്ടന്‍റായി തുടര്‍ന്നു. കമ്മിഷനു പകരം കണ്‍സള്‍ട്ടേഷനും ഫീസും കിട്ടി, ഛദ്ദയ്ക്കു മാത്രമല്ല, ഹിന്ദുജ സഹോദരന്മാര്‍ക്കും എഇ സര്‍വീസസ് എന്ന അജ്ഞാത കമ്പനിക്കും!
സ്വീഡിഷ് റേഡിയോയുടെ വെളിപ്പെടുത്തലോടെ ഇന്ത്യന്‍ ജേണലിസത്തില്‍ പുതിയൊരു വാക്കു പ്രചാരത്തിലായി- കിക്ക്ബാക്സ്. കരാര്‍ സ്വന്തമാക്കാന്‍ കമ്മിഷന്‍ ഇനത്തിലും കോഴയിനത്തിലുമായി ബൊഫോഴ്സ് ഒഴുക്കിയ 64 കോടി രൂപയ്ക്കു ലഭിച്ച ചെല്ലപ്പേര്. ഇന്നത്തെ കോഴക്കണക്കില്‍ വലിയ തുകയല്ല 64 കോടി. പക്ഷേ, എണ്‍പതുകളില്‍ ഒരു സര്‍ക്കാരിനെ താഴെയിറക്കാനുള്ള കരുത്ത് 64 കോടി കിക്ക്ബാക്സിനുണ്ടായിരുന്നു.
കരാറില്‍ മധ്യവര്‍ത്തികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആര്‍ക്കും കമ്മിഷൻ കിട്ടിയിട്ടില്ലെന്നും രാജീവ് ഗാന്ധി ലോക്സഭയില്‍ പ്രഖ്യാപിച്ചു. ഗവണ്‍മെന്‍റിനെ അസ്ഥിരപ്പെടുത്താന്‍ വിദേശത്തു നടന്ന ഗൂഢാലോചനയിലെ പങ്കാളിയാണു സ്വീഡിഷ് റേഡിയോ എന്നും പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെയും സ്വന്തം പാളയത്തില്‍ വി.പി. സിങ്ങിന്‍റെയും സമ്മര്‍ദം അതിരുവിട്ടപ്പോള്‍, അന്വേഷണത്തിനു സംയുക്ത പാര്‍ലമെന്‍ററി സമിതിയെ നിയോഗിച്ചു. പ്രതിപക്ഷം സമിതി ബഹിഷ്കരിച്ചു. 1989 ജൂലൈയില്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ രാജീവ് ഗവണ്‍മെന്‍റിനു ക്ലീന്‍ ചിറ്റ്. പക്ഷേ, ബൊഫോഴ്സിനു വേണ്ടി പിക്റ്റോ, സ്വെന്‍സ്ക് എന്നിങ്ങനെ രണ്ട് ഏജന്‍റുമാര്‍ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു എന്നു സമിതി കണ്ടെത്തി.
(തുടരും)
ഭാഗം 1: പുകയടങ്ങാത്ത പീരങ്കി
ഭാഗം 2: ഇറ്റാലിയിൽനിന്നൊരു മിസ്റ്ററി മാൻ