അനേകം മാറ്റങ്ങൾക്ക് തുടക്കമിട്ട വിശുദ്ധ പതിറ്റാണ്ട്
ഫ്രാൻസിസ് മാർപാപ്പ അധികാരത്തിലേറിയതിനു ശേഷം മാറ്റത്തിന്‍റെ വിശുദ്ധമായ ഒരു പതിറ്റാണ്ടിനാണ് ആഗോള കത്തോലിക്കാ സഭ സാക്ഷിയായത്. അനേകം വർഷങ്ങളായി തുടർന്നു പോന്നിരുന്ന ആചാരങ്ങളിലും നിലപാടുകളിലും പോലും ആ മാറ്റം പ്രകടമായിരുന്നു.
കാൽകഴുകൽ ശുശ്രൂഷ
വിശുദ്ധ വാരത്തിൽ പെസഹാ ദിനത്തിൽ നടത്തി വരാറുള്ള കാൽ കഴുകൽ ശുശ്രൂഷയ്ക്കു വേണ്ടി സ്ത്രീകളെ കൂടെ ഉൾപ്പെടുത്തിയതായിരുന്നു അതിൽ ഏറ്റവും ശ്രദ്ധേയം. യേശുക്രിസ്തു 12 ശിഷ്യന്മാരുടെ കാൽകഴുകി ചുംബിച്ചതിന്‍റെ ഓർമയിൽ 12 പേരുടെ പാദങ്ങൾ കഴുകി ചുംബിക്കുന്ന ആചാരം മാർപാപ്പമാർ പിന്തുടർന്നു വരാറുണ്ട്. അതു വരെയും പുരുഷന്മാർ മാത്രമാണ് ഇക്കൂട്ടത്തിൽ ഇടം പിടിച്ചിരുന്നത്. എന്നാൽ 2013 മാർച്ചിൽ ജുവനൈൽ ദുർഗുണ പരിഹാര പാഠശാലയിൽ കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകൾ അടക്കം 12 തടവുപുള്ളികളെയാണ് ഫ്രാൻസിസ് മാർപാപ്പ കാൽ കഴുകി മുത്താനായി തെരഞ്ഞെടുത്തത്. തൊട്ടു പുറകേ കാൽ കഴുകൽ ശുശ്രൂഷയുടെ വിഡിയോ വത്തിക്കാൻ പുറത്തു വിട്ടു. പാപ്പയുടെ പ്രവൃത്തി വലിയ രീതിയിൽ വിമർശനങ്ങളും അതിലേറെ അഭിനന്ദനങ്ങളും നേടി. മാമൂലുകൾ തെറ്റിച്ച് പാവങ്ങൾക്കൊപ്പം നിൽക്കുന്ന പാപ്പ അന്നു മുതലേ ഹൃദയങ്ങൾ കൈയടക്കിയിരുന്നു.
സ്വവർഗാനുരാഗം കുറ്റമല്ല
സ്വവർഗാനുരാഗികൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച ആദ്യത്തെ മാർപാപ്പയായിരുന്നു ഫ്രാൻസിസ് ഒന്നാമൻ. സ്വവർഗാനുരാഗിയായിരിക്കുക എന്നത് ഒരു കുറ്റമല്ലെന്ന് 2023 ജനുവരി 24ന് അസോസിയേറ്റഡ് പ്രസിന് അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്വവർഗരതിയെ കുറ്റകരമായി കണക്കാക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളെ അന്യായം എന്നാണ് അദ്ദേഹം വിലയിരുത്തിയത്. പാപത്തെയും കുറ്റകൃത്യത്തെയും തിരിച്ചറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാപ്പപേക്ഷിച്ച് പാപ്പ
കത്തോലിക്കാ പുരോഹിതന്മാരാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടികൾക്കു വേണ്ടി മാപ്പപേക്ഷിച്ച ആദ്യ മാർപാപ്പയായിരുന്നു അദ്ദേഹം. കത്തോലിക്ക സഭയുടെ കീഴിൽ കാനഡയിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ തദ്ദേശീയരായ ആയിരക്കണക്കിന് കുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ മാർപാപ്പ ക്ഷമാപണം നടത്തിയതായിരുന്നു മറ്റൊരു ശ്രദ്ധേയമായ സംഭവം. കാനഡ സന്ദർശനത്തിനിടെയാണ് ഇരകളായ കുട്ടികളോടും അവരുടെ പിൻതലമുറക്കാരോടും മാർപാപ്പ മാപ്പപേക്ഷിച്ചത്. ചിലി സന്ദർശന വേളയിൽ സാന്‍റിയാഗോ -ക്രൈസ്തവ പുരോഹിത്മാരിൻ നിന്ന് കുട്ടികൾക്കു നേരെയുണ്ടായ പീഡനങ്ങൾക്കും മാർപാപ്പ മാപ്പപേക്ഷിച്ചു.