സ്മൃതി മന്ഥന, ജമീമ റോഡ്രിഗ്സ്

 
Sports

WPL ഫൈനൽ: സ്മൃതിയും ജമീമയും നേർക്കുനേർ

സ്മൃതി മന്ഥന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, രണ്ടാം ഡബ്ല്യുപിഎൽ കിരീടം ലക്ഷ്യമിടുന്നു; സ്മൃതിയുടെ അടുത്ത സുഹൃത്തായ ജമീമ റോഡ്രിഗ്സ് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസ് ഇതുവരെ കിടീടം നേടിയിട്ടില്ല

Sports Desk

വഡോദര: വിമെൻസ് പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ആവേശക്കാഴ്ചകളൊരുക്കിയ രണ്ട് ടീമുകൾ വ്യാഴാഴ്ച ഫൈനലിൽ ഏറ്റുമുട്ടുന്നു. മുംബൈ ഇന്ത്യൻസിന്‍റെ കിരീട നേട്ടത്തിന് ഒപ്പമെത്താൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനും, ഫൈനലുകളിലെ തോൽവിക്ക് അന്ത്യം കുറിക്കാൻ ഡൽഹി ക്യാപ്പിറ്റൽസിനും ഇത് സുവർണാവസരം.

സ്മൃതി മന്ഥന നയിക്കുന്ന ആർസിബി രണ്ടാം കിരീടം ലക്ഷ്യമിടുമ്പോൾ, ജെമീമ റോഡ്രിഗസിന്‍റെ കീഴിൽ കന്നി കിരീടമാണ് ഡൽഹി സ്വപ്നം കാണുന്നത്. കേരളത്തിന്‍റെ മിന്നു മണി ഡൽഹി നിരയിൽ അണിനിരക്കുന്നു എന്നത് മലയാളി ആരാധകർക്കും പ്രതീക്ഷ നൽകുന്നു.

മുൻ ചാംപ്യന്മാരായ ആർസിബി ഈ സീസണിൽ സ്വപ്നതുല്യമായ കുതിപ്പാണ് നടത്തിയത്. തിരിച്ചടികളിൽ നിന്ന് ശക്തമായി മടങ്ങിവരാനുള്ള കഴിവ് പ്രകടിപ്പിച്ച അവർ, ആദ്യ അഞ്ച് മത്സരങ്ങളും തുടർച്ചയായി വിജയിച്ച് ചരിത്രം കുറിച്ചു. ഓരോ ഘട്ടത്തിലും പുതിയ താരങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കാഴ്ചയാണ് ഈ സീസണിൽ കണ്ടത്. യുപി വാരിയേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഗ്രേസ് ഹാരിസ് നേടിയ 75 റൺസും, ഗുജറാത്ത് ജയന്‍റ്സിനെതിരായ മത്സരത്തിൽ ഗൗതമി നായിക് നേടിയ 73 റൺസും ടീമിന്‍റെ വിജയത്തിൽ നിർണായകമായി.

മന്ഥന, ഹാരിസ്, ജോർജിയ വോൾ, റിച്ച ഘോഷ് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിൽ സ്ഥിരതയില്ലായ്മ പ്രകടമാണെങ്കിലും, കൃത്യസമയത്ത് ലഭിക്കുന്ന സംഭാവനകൾ ടീമിന് തുണയാകുന്നു. ബൗളിങ്ങിൽ നദീൻ ഡി ക്ലർക്ക് (8 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ്), സയാലി സത്ഗരെ എന്നിവർ മികച്ച ഫോമിലാണ്. ഗുജറാത്ത് ജയന്‍റ്സിനെതിരേ അഞ്ച് വിക്കറ്റ് നേടിയ ശ്രേയാങ്ക പാട്ടീലിന്‍റെ സ്പിൻ മികവും ആർസിബിയുടെ കരുത്താണ്.

മറുഭാഗത്ത്, കഴിഞ്ഞ മൂന്ന് എഡിഷനുകളിലും റണ്ണറപ്പുകളായ ഡൽഹി ക്യാപ്പിറ്റൽസ്, ഇത്തവണ കിരീടം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ്. ഈ സീസണിൽ 16 വിക്കറ്റുകളുമായി തിളങ്ങിയ നന്ദനി ശർമയും ചിനെല്ലെ ഹെൻറിയും നയിക്കുന്ന ബൗളിങ് നിരയാണ് ഡൽഹിയുടെ പ്രധാന ശക്തി. മലയാളി താരം മിന്നു മണിയുടെ സാന്നിധ്യം സ്പിൻ നിരയ്ക്ക് വൈവിധ്യം നൽകുന്നു. ബാറ്റിംഗിൽ ലിസെല്ലെ ലീയും ഷഫാലി വർമയും ഫോമിൽ തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. ലോറ വോൾവാർട്ട് ബാറ്റിങ്ങിൽ നൽകുന്ന സ്ഥിരതയും ഡൽഹിക്ക് മുതൽക്കൂട്ടാണ്.

ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സാന്നിധ്യവും വർഷങ്ങളായുള്ള അവരുടെ ഒത്തൊരുമയും സമ്മർദ ഘട്ടങ്ങളിൽ ഡൽഹിയെ സഹായിക്കുന്നുണ്ട്. മികച്ചൊരു ഇന്നിങ്സ് ബാക്കി നിൽക്കുന്ന ജെമീമ റോഡ്രിഗസ് കൂടി ഫോമിലേക്ക് ഉയർന്നാൽ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമാകും. മത്സരം രാത്രി 7:30-ന് ആരംഭിക്കും.

സാധ്യതാ ടീമുകൾ

ഡൽഹി ക്യാപ്പിറ്റൽസ്: ജെമീമ റോഡ്രിഗസ് (C), താനിയ ഭാട്ടിയ (WK), ഷഫാലി വർമ, ലൂസി ഹാമിൽട്ടൺ, ചിനെല്ലെ ഹെൻറി, മരിസാനെ കാപ്പ്, അലാന കിങ്, ലിസെല്ലെ ലീ, മിന്നു മണി, നിക്കി പ്രസാദ്, സ്നേഹ് റാണ, നന്ദനി ശർമ, ശ്രീ ചരണി, പ്രഗതി സിങ്, എഡ്‌ല സ്രുജന, ലോറ വോൾവാർട്ട്.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: സ്മൃതി മന്ഥന (C), ലോറൻ ബെൽ, നദീൻ ഡി ക്ലർക്ക്, റിച്ച ഘോഷ് (WK), ഗ്രേസ് ഹാരിസ്, ഡി. ഹേമലത, ഗൗതമി നായിക്, ശ്രേയാങ്ക പാട്ടീൽ, കുമാർ പ്രത്യുഷ, പ്രേമ റാവത്ത്, അരുന്ധതി റെഡ്ഡി, സയാലി സത്ഗരെ, ലിൻസി സ്മിത്ത്, പൂജ വസ്ത്രാകർ, ജോർജിയ വോൾ, രാധ യാദവ്.

സഞ്ജു പുറത്ത്, കിഷൻ ഓപ്പണർ, ഇന്ത്യക്ക് ജയം

വി.ഡി. സതീശനുമായുള്ള വിരോധം വ്യക്തിപരം; എസ്എൻഡിപിയുമായി ഐക്യത്തിനില്ലെന്ന് സുകുമാരൻ നായർ

മണിപ്പൂരിൽ നൊംചാ കിപ്ജെൻ ഉപമുഖ്യമന്ത്രിയായതിൽ പ്രതിഷേധവുമായി കുകി സംഘടന

മണിപ്പൂരിൽ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പ്: ഈഷ സിങ്ങിന് ഇരട്ട സ്വർണം