അലക്സ് കാരി
അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിക്ക് സെഞ്ചുറി. 143 പന്തിൽ 8 ബൗണ്ടറിയും 1 സിക്സും ഉൾപ്പടെ 106 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഒന്നാം ദിനം പൂർത്തിയായപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് അടിച്ചെടുത്തിട്ടുണ്ട് ഓസീസ്.
33 റൺസുമായി മിച്ചൽ സ്റ്റാർക്കും നേഥൻ ലിയോണുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്രാ ആർച്ചർ മൂന്നും ബ്രൈഡൻ കാർസെ, വിൽ ജാക്സ് എന്നിവർ രണ്ടും ജോഷ് ടങ് ഒരു വിക്കറ്റും വീഴ്ത്തി. മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 33 റൺസ് ചേർക്കുന്നതിനിടെ ഓപ്പണിങ് ബാറ്റർമാരായ ജേക്ക് വെതറാൾഡിന്‍റെയും (18) ട്രാവിസ് ഹെഡിന്‍റെയും (10) വിക്കറ്റുകൾ നഷ്ടമായി.
പിന്നീട് മൂന്നാം വിക്കറ്റിൽ മാർനസ് - ഖവാജ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ ടീം സ്കോർ ഉയർന്നെങ്കിലും മാർനസിനെ (19) പുറത്താക്കികൊണ്ട് ആർച്ചർ മറുപടി നൽകി. പിന്നാലെയെത്തിയ കാമറൂൺ ഗ്രീനും സംപൂജ‍്യനായി മടങ്ങിയതോടെ പ്രതിരോധത്തിലായ ടീമിനെ അഞ്ചാം വിക്കറ്റിൽ കാരി- ഖവാജ (82) സഖ‍്യമാണ് കൈപിടിച്ച് ഉയർത്തിയത്.
91 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം ടീം സ്കോർ 185ൽ നിൽക്കെ ഖവാജയെ വിൽ ജാക്സ് പുറത്താക്കിയെങ്കിലും അലക്സ് കാരി ഒറ്റയ്ക്ക് പോരാട്ടം തുടർന്ന് ടീമിനെ മുന്നോട്ടുകൊണ്ടുപോയി. സെഞ്ചുറി നേടിയതിനു പിന്നാലെയാണ് അലക്സ് കാരി മടങ്ങിയത്. തുടർന്ന് മിച്ചൽ സ്റ്റാർക്ക് നിലയുറപ്പിച്ചതോടെ ടീം സ്കോർ 300 കടന്നു. ജോഷ് ഇംഗ്ലിസ് 32 റൺസും ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസ് 13 റൺസും നേടി പുറത്തായി. ആദ‍്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഓസീസാണ് പരമ്പരയിൽ മുന്നിൽ.