രോഹിത് ശർമ
ന‍്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനു പിന്നാലെ ഇന്ത‍്യൻ താരം രോഹിത് ശർമ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ.
രോഹിത് ശർമയുടെ ഭാവിയെ പറ്റി മാധ‍്യമങ്ങളിൽ ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും. ജൂലൈ 19ന് ഇംഗ്ലണ്ടിനെതിരേ ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ നടക്കാനിരിക്കുന്നത് അദ്ദേഹത്തിന്‍റെ അവസാന മത്സരമായിരിക്കില്ലെന്നും ഇതു സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര‍്യങ്ങൾ വ‍്യക്തമാക്കിയത്.
എന്നാൽ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത‍്യൻ ടീമിൽ രോഹിത് ഉണ്ടാകുമോയെന്ന കാര‍്യത്തിൽ അദ്ദേഹം മറുപടി നൽകിയില്ല. 'രോഹിത് ഇന്ത‍്യൻ ടീമിന്‍റെ സ്ഥിരം അംഗമാണ്. രാജ‍്യത്തെ പ്രതിനിധീകരിക്കുന്നത് അദ്ദേഹം തുടരും'. ലോർഡ്സ് ഏകദിനം അദ്ദേഹത്തിന്‍റെ അവസാന മത്സരമായിരിക്കില്ല. സൈക്കിയ പറഞ്ഞു.
2027ലെ ലോകകപ്പ് ലക്ഷ‍്യമിട്ട് സെലക്ഷൻ കമ്മിറ്റിയും ടീമിന്‍റെ മുഖ‍്യ പരിശീലകനുമായ ഗൗതം ഗംഭീറും യുവതാരങ്ങളെയാണ് പരിഗണിക്കാനൊരുങ്ങുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ പ്രചരിച്ചത്. 2027ലെ ലോകകപ്പിലേക്കുള്ള ടീമിലേക്ക് രോഹിത് ശർമയെ ടീം മാനേജ്മെന്‍റ് പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രോഹിത് ശർമയുടെ വിരമിക്കൽ സംബന്ധിച്ച അഭ‍്യൂഹങ്ങൾ പരന്നത്.
രോഹിത് ശർമയ്ക്ക് പകരം യുവതാരം യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്താനാണ് ടീം മാനേജെ്മെന്‍റിന്‍റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട് പര‍്യടനത്തിനു ശേഷം രോഹിത് ഇന്ത‍്യൻ ടീമിലുണ്ടാകില്ലെന്ന് താരത്തെ സെലക്റ്റർമാർ അറിയിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
നിലവിൽ വളരെ മോശം ഫോമിലൂടെയാണ് രോഹിത് ശർമ കടന്നു പോകുന്നത്. മൂന്നാം ഏകദിനത്തിലും അദ്ദേഹം പരാജയപ്പെട്ടാൽ കടുത്ത തീരുമാനങ്ങൾ സെലക്റ്റർമാരുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാം.