രച്ചിൻ രവീന്ദ്ര
ചെന്നൈ: ക‍്യാനഡയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ന‍്യൂസിലൻഡിന് ജയം. നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ക‍്യാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡ് 15.1 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു. രച്ചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്പ്സുമാണ് ന‍്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. രച്ചിൻ 39 പന്തിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 59 റൺസും ഗ്ലെൻ ഫിലിപ്പ്സ് 36 പന്തിൽ 76 റൺസും നേടി പുറത്താവാതെ നിന്നു.
ഓപ്പണിങ് ബാറ്റർ ഫിൻ അലൻ (8 പന്തിൽ 21 റൺസ്) നൽകിയ മികച്ച തുടക്കമാണ് പിന്നീട് എത്തിയ ബാറ്റർമാർക്ക് സമ്മർദമില്ലാതെ കളിക്കാൻ സാധിച്ചത്. ടിം സെയ്ഫെർട്ട് മാത്രമാണ് ന‍്യൂസിലൻഡ് നിരയിൽ നിരാശപ്പെടുത്തിയത്. 10 പന്തുകൾ നേരിട്ട താരം 6 റൺസ് മാത്രമാണ് നേടിയത്. ക‍്യാനഡയ്ക്കു വേണ്ടി സാദ് ബിൻ സഫർ, ഡിലോൻ ഹെയ്‌ലിങ്ങർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ക‍്യാനഡ ഓപ്പണിങ് ബാറ്റർ യുവ്‌രാജ് സമ്രയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ന‍്യൂസിലൻഡിനെതിരേ 174 റൺസ് വിജയലക്ഷ‍്യം ഉയർത്തിയത്.
യുവരാജ് സമ്ര
65 പന്തിൽ 11 ബൗണ്ടറിയും 6 സിക്സും അടക്കം 110 റൺസാണ് താരം അടിച്ചു കൂട്ടിയത്. മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജേമിസൺ എന്നിവരടങ്ങുന്ന ബൗളിങ് നിരയ്ക്കെതിരേയാണ് ഈ നിർണായക ബാറ്റിങ് പ്രകടനം എന്നതാണ് ശ്രദ്ധേയം. യുവരാജിനു പുറമെ ക‍്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ (39 പന്തിൽ നിന്നും 36) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക‍്യാനഡയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ യുവരാജും ദിൽപ്രീതും നൽകിയത്.
പവർപ്ലേ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ടീമിന് കഴിഞ്ഞിരുന്നു. ഒന്നാം വിക്കറ്റിൽ 116 റൺസാണ് ഇരുവരും അടിച്ചെടുത്തത്. പരിചയസമ്പന്നരായ ബൗളർമാർ ഉണ്ടായിട്ടും ന‍്യൂസിലൻഡിന് വിക്കറ്റ് വീഴ്ത്താൻ സാധിച്ചിരുന്നില്ല. പിന്നീട് 14ാം ഓവറിൽ കൈൽ ജേമിസണാണ് ദിൽപ്രീതിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. സ്പിന്നർമാരെ തുണയ്ക്കുന്ന ചെന്നൈ പിച്ചിൽ ന‍്യൂസിലൻഡ് സ്പിന്നർ കോൾ എഡ്വേർഡ് മക്കോഞ്ചിക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാത്തത് തിരിച്ചടിയായി.
3 ഓവറിൽ നിന്നും 11.33 ബൗളിങ് എക്കണോമിയിൽ 34 റൺസാണ് താരം വിട്ടുകൊടുത്തത്. ദിൽപ്രീതിനു പുറമെ നവനീത് ധലിവാലിന്‍റെയും നിക്കോളാസ് കിർടണിന്‍റെയും വിക്കറ്റുകളാണ് ക‍്യാനഡയ്ക്ക് നഷ്ടമായത്. നവനീത് 7 പന്തിൽ നിന്നും 10 റൺസും നിക്കോളാസ് 2 റൺസും നേടി. ജെയിംസ് നീഷാമും മാറ്റ് ഹെൻറിയുമാണ് ഇരുവരെയും പുറത്താക്കിയത്. പിന്നീട് അവസാന ഓവറിലാണ് യുവരാജ് സമ്രയെ ന‍്യൂസിലൻഡിന് പുറത്താക്കാനായത്. ജേക്കബ് ഡഫിക്കായിരുന്നു വിക്കറ്റ്.