മുഹമ്മദ് സിറാജ് തന്‍റെ മുൻ ടീമിനെതിരേ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴത്തി
ബംഗളൂരൂ: ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇത്തവണത്തെ ഐപിഎല്ലിൽ തകർപ്പൻ തുടക്കം കുറിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യ പരാജയം. ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റിന്‍റെ അനായാസ ജയമാണ് ആർസിബിയുടെ ഹോം ഗ്രൗണ്ടിൽ കുറിച്ചത്.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആർസിബി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഗുജറാത്ത് 17.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
42 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ആർസിബിയെ പൊരുതാവുന്ന സ്കോറിലേക്കു നയിച്ചത് ലിയാം ലിവിങ്സ്റ്റൺ (40 പന്തിൽ 54), ജിതേഷ് ശർമ (21 പന്തിൽ 33), ടിം ഡേവിഡ് (18 പന്തിൽ 32) എന്നിവരുടെ പ്രകടനങ്ങളാണ്.
കഴിഞ്ഞ ലേലത്തിനു മുൻപ് ആർസിബി കൈവിട്ട മുഹമ്മദ് സിറാജ് നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഗുജറാത്തിനു മേൽക്കൈ നൽകിയത്. സായ് കിഷോർ 22 റൺസിന് രണ്ടു വിക്കറ്റ് നേടി. അതേസമയം, എയ്സ് ലെഗ് സ്പിന്നർ റാഷിദ് ഖാന് വിക്കറ്റൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, നാലോവറിൽ 54 റൺസ് വഴങ്ങുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഗില്ലിന്‍റെ (14 പന്തിൽ 14) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. എന്നാൽ, അതിനുശേഷം സായ് സുദർശനും (36 പന്തിൽ 49) ജോസ് ബട്ലറും (39 പന്തിൽ പുറത്താകാതെ 73) ഷെർഫെയ്ൻ റുഥർഫോർഡും (18 പന്തിൽ പുറത്താകെ 30) ടീമിന് അനായാസ വിജയം ഉറപ്പാക്കുകയായിരുന്നു.