മെൽബൺ: ചാംപ‍്യൻസ് ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയക്ക് തിരിച്ചടി. ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിനേറ്റ പരുക്ക് മൂലം ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിന് ടൂർണമെന്‍റ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. കമ്മിൻസ് ചാംപ‍്യൻസ് ട്രോഫി കളിക്കുന്ന കാര‍്യം സംശയമാണെന്ന് പരിശീലകൻ ആൻഡ്രൂ മക് ഡോണൾഡ് സ്ഥിരീകരിച്ചു.
പരുക്കും ഭാര‍്യയുടെ പ്രസവവും കാരണം ശ്രീലങ്കൻ പര‍്യടനത്തിൽ നിന്ന് കമ്മിൻസ് വിട്ടുനിന്നിരുന്നു. ചാംപ‍്യൻസ് ട്രോഫിയിൽ നിന്ന് കമ്മിൻസ് വിട്ടുനിൽക്കുകയാണെങ്കിൽ സ്റ്റീവ് സ്മിത്തോ ട്രാവിസ് ഹെഡോ ഓസീസിനെ നയിക്കുമെന്ന് മക് ഡോണൾഡ് വ‍്യക്തമാക്കി.
ശ്രീലങ്കയിലെ ടെസ്റ്റ് ടീം പര‍്യടനത്തിൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. അതേസയം, പരുക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന പേസർ ജോഷ് ഹേസിൽവുഡിനും ചാംപ‍്യൻസ് ട്രോഫി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്.
ഓൾ റൗണ്ടർ മിച്ചൽ മാർഷ് പരുക്കു മൂലം നേരത്തെ ടൂർണമെന്‍റിൽ നിന്ന് പിന്മാറിയിരുന്നു. മിച്ചൽ മാർഷിന് പകരക്കാരനായി ബ‍്യൂ വെബ്സ്റ്ററായിരിക്കും ഏകദിന ടീമിലെത്തുക. ബൗളിങ് ഓൾറൗണ്ടർമാരായ ആറോൺ ഹാർഡിയും മാർക്കസ് സ്റ്റോയിനിസും നിലവിൽ പരുക്കിന്‍റെ പിടിയിലാണെന്നതും ഓസീസിനെ പ്രതിസന്ധിയിലാക്കുന്നു.