ഫിഫ ലോകകപ്പ് മത്സരത്തിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത പരാജയത്തിന്‍റെ ഞെട്ടലിൽ ജർമനിയുടെ ആരാധകർ.
2026 ഫിഫ ലോകകപ്പിൽ റെക്കോർഡുകൾ പഴങ്കഥയാക്കിയ ഒരു സുവർണ ദിനം കൂടി കടന്നുപോയി. ഗ്രൂപ്പ് ഡി, ഇ, എഫ് എന്നിവയിലെ അവസാന റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ വൻ അട്ടിമറികൾക്കും ചരിത്ര നിമിഷങ്ങൾക്കുമാണ് അമെരിക്കൻ മൈതാനങ്ങൾ സാക്ഷ്യം വഹിച്ചത്.
വമ്പന്മാരായ ജർമനിയെ ഇക്വഡോർ അട്ടിമറിച്ചപ്പോൾ, ഐവറി കോസ്റ്റ് തങ്ങളുടെ ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഓസ്‌ട്രേലിയ, നെതർലൻഡ്‌സ്, ജപ്പാൻ, സ്വീഡൻ എന്നീ ടീമുകളും നോക്കൗട്ട് (റൗണ്ട് ഓഫ് 32) ടിക്കറ്റ് ഉറപ്പിച്ചു.
36 ലക്ഷം കാണികൾ; തകർക്കപ്പെട്ടത് 1994ലെ റെക്കോർഡ്!
ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ കളി ആരംഭിച്ചതോടെ ഈ ലോകകപ്പിലെ ആകെ സ്റ്റേഡിയം പങ്കാളിത്തം 36,05,357 (36 ലക്ഷത്തിലധികം) ആയി ഉയർന്നു. ഇതോടെ 1994ൽ അമെരിക്കയിൽ തന്നെ നടന്ന ലോകകപ്പിലെ 35,87,538 കാണികൾ എന്ന റെക്കോർഡാണ് ചരിത്രത്തിലേക്ക് വഴിമാറിയത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാണികൾ നേരിട്ട് കണ്ട ടൂർണമെന്‍റായി 2026 പതിപ്പ് ഇതോടെ മാറി.
ഗ്രൂപ്പ് E: ചരിത്രം കുറിച്ച് ഐവറി കോസ്റ്റ്; ജർമനിയെ ഞെട്ടിച്ച് ഇക്വഡോർ
ഐവറി കോസ്റ്റ് 2-0 കുറസാവോ: കന്നി ലോകകപ്പിനെത്തിയ കുറസാവോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഐവറി കോസ്റ്റ് തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. നിക്കോളാസ് പെപ്പെയുടെ (7', 64') ഇരട്ട ഗോളുകളാണ് ആഫ്രിക്കൻ ടീമിന് തുണയായത്. ഇതിൽ ഏഴാം മിനിറ്റിലെ ഗോൾ ഐവറി കോസ്റ്റിന്‍റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ്.
ഇക്വഡോർ 2-1 ജർമനി: ഇതിനകം തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്ന ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ കായികലോകത്തെ ഞെട്ടിച്ചു. മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ ലിറോയ് സാനെയിലൂടെ ജർമനി മുന്നിലെത്തിയെങ്കിലും നിൽസൺ അംഗുലോ (9'), ഗോൺസാലോ പ്ലാറ്റ (77') എന്നിവരിലൂടെ ഇക്വഡോർ വിജയം പിടിച്ചെടുത്തു. മികച്ച മൂന്നാം സ്ഥാനക്കാരായാണ് ഇക്വഡോർ നോക്കൗട്ടിലെത്തിയത്.
ഗ്രൂപ്പ് F: ഡച്ച് പട ഗ്രൂപ്പ് ജേതാക്കൾ; കാനറികളെ നേരിടാൻ ജപ്പാൻ
നെതർലൻഡ്‌സ് 3-1 ടുണീഷ്യ: മിന്നൽ ഫോമിലുള്ള ഡച്ച് പട ആദ്യ 7 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി ടുണീഷ്യയെ തകർത്തു. ടൂർണമെന്‍റിലെ തന്‍റെ മൂന്നാം ഗോൾ നേടിയ ബ്രയാൻ ബ്രോബിയാണ് കളിയിലെ താരം. ഗ്രൂപ്പ് ചാംപ്യന്മാരായ നെതർലൻഡ്‌സ് ഇനി നോക്കൗട്ടിൽ മൊറോക്കോയെ നേരിടും.
ജപ്പാൻ 1-1 സ്വീഡൻ: ഡാളസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ജപ്പാനും സ്വീഡനും സമനിലയിൽ പിരിഞ്ഞു. ജപ്പാനായി മയെദയും സ്വീഡനായി എലാംഗയും ഗോൾ നേടി. ഇതോടെ ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി; പ്രീക്വാർട്ടറിൽ ബ്രസീൽ ആണ് ജപ്പാന്‍റെ എതിരാളികൾ. സ്വീഡനും മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തി.
ഗ്രൂപ്പ് D: യുഎസ്എയ്ക്ക് തുർക്കിയുടെ പണി; സമനിലയുമായി ഓസ്‌ട്രേലിയ
തുർക്കി 3-2 യുഎസ്എ: ആതിഥേയരായ യു.എസ്.എയെ അഞ്ച് ഗോളുകൾ പിറന്ന തകർപ്പൻ പോരാട്ടത്തിൽ തുർക്കിയെ അട്ടിമറിച്ചു. ടൂർണമെന്‍റിൽ നിന്ന് ഇതിനകം പുറത്തായിരുന്ന തുർക്കി, 98ാം മിനിറ്റിൽ കാൻ അയ്ഹാൻ നേടിയ ഗോളിലാണ് ഗ്രൂപ്പ് ജേതാക്കളായ അമെരിക്കയെ വീഴ്ത്തിയത്. തോറ്റെങ്കിലും യുഎസ് ഗ്രൂപ്പിൽ ഒന്നാമതായി നോക്കൗട്ടിലെത്തി (എതിരാളികൾ: ബോസ്നിയ ആൻഡ് ഹെർസഗോവിന).
ഓസ്‌ട്രേലിയ 0-0 പരാഗ്വെ: കടുത്ത പ്രതിരോധ പോരാട്ടത്തിനൊടുവിൽ പരാഗ്വെയെ സമനിലയിൽ തളച്ച് ഓസ്‌ട്രേലിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് യോഗ്യത നേടി.