ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ ഓസ്ട്രിയക്കെതിരേ ഇരട്ട ഗോൾ നേടിയ അൾജീരിയ ക്യാപ്റ്റൻ റിയാസ് മെഹ്റസ്.
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജെയിൽ നടന്ന ആവേശകരമായ മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും സമനിലയിൽ പിരിഞ്ഞു. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും 3-3 എന്ന സ്‌കോറിനാണ് സമനിലയിലായത്. ആവേശകരമായ ഈ പോരാട്ടത്തിനൊടുവിൽ ഇരു ടീമുകളും ലോകകപ്പിന്‍റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ മാർക്കോ അർണാട്ടോവിച്ചിലൂടെ ഓസ്ട്രിയയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 41-ാം മിനിറ്റിൽ റഫിക് ബെൽഘാലിയിലൂടെ അൾജീരിയ ഒപ്പമെത്തി. രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ മാർസെൽ സബിറ്റ്‌സർ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, അഞ്ചു മിനിറ്റിനുള്ളിൽ (60-ാം മിനിറ്റ്) റിയാദ് മെഹ്‌റസ് അൾജീരിയക്കായി രണ്ടാം ഗോൾ നേടി സമനില പിടിച്ചു.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച നിമിഷങ്ങളിലായിരുന്നു കളിയിലെ അപ്രതീക്ഷിത സംഭവങ്ങൾ. അധികസമയത്തിന്‍റെ മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ റിയാദ് മെഹ്‌റസ് തന്‍റെ രണ്ടാം ഗോളിലൂടെ അൾജീരിയക്ക് വിജയം സമ്മാനിച്ചെന്ന് കരുതിയതാണ്. എന്നാൽ കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ (90+5'), പകരക്കാരനായി ഇറങ്ങിയ സാസ കലാഡ്‌സിക് ഓസ്ട്രിയക്കായി സമനില ഗോൾ നേടി ടീമിന്‍റെ രക്ഷകനായി.
ഗ്രൂപ്പിൽ അർജന്‍റീന ഒന്നാം സ്ഥാനക്കാരായി നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. സമനിലയോടെ 4 പോയിന്‍റുകൾ വീതം നേടിയ ഓസ്ട്രിയ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായും, മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച അൾജീരിയ നോക്കൗട്ടിലേക്കും മുന്നേറി. 1982-ന് ശേഷം ആദ്യമായാണ് ഓസ്ട്രിയ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. 32 ടീമുകളുടെ റൗണ്ടിൽ ഓസ്ട്രിയക്ക് എതിരാളികൾ സ്പെയിൻ ആയിരിക്കും. അൾജീരിയക്ക് സ്വിറ്റ്സർലൻഡും.
മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത അൾജീരിയൻ ക്യാപ്റ്റൻ റിയാദ് മെഹ്‌റസാണ് 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്‌കാരം സ്വന്തമാക്കിയത്. താൻ കളിച്ച നാല് ലോകകപ്പ് മത്സരങ്ങളിൽ നിന്ന് മെഹ്‌റസ് നേടുന്ന ആദ്യ ഗോളുകളാണ് ഈ മത്സരത്തിൽ പിറന്നതെന്നതും ശ്രദ്ധേയമായി.