നാന ക്വെയ്കു ബോൻസാം, ലയണൽ മെസി
ഫിഫ ലോകകപ്പ് തുടങ്ങിയതു മുതൽ ഘാനയിലെ മന്ത്രവാദി നാന ക്വെയ്കു ബോൻസാമിന്‍റെ ശാപങ്ങളും പ്രവചനങ്ങളും ഹിറ്റാണ്. ഇത്തവണ അർജന്‍റീനയുടെ നെഞ്ച് തകർക്കുന്ന ശാപമാണ് ബോൻസാം നടത്തിയിരിക്കുന്നത്. റൗണ്ട് ഒഫ് 32ൽ കേപ് വെർദെയോ അർജന്‍റീന തോൽക്കുമെന്നും മെസിയും സംഘവും പുറത്താകുമെന്നുമാണ് ബോൻസാമിന്‍റെ ശാപം. ഇത്തവണ എന്‍റെ ശക്തികൾ കേപ് വെർദെക്ക് ഒപ്പമായിരിക്കുമെന്നും അർജന്‍റീനയ്ക്ക് അതിനെ അതിജീവിക്കാൻ കഴിയില്ലെന്നും ബോൻസാം പറയുന്നു.
ജൂലൈ 3ന് മിയാമിയിൽ വച്ചാണ് അർജന്‍റീനയും കേപ് വെർദെയും തമ്മിലുള്ള മത്സരം. തന്‍റെ ശക്തിയിലൂടെ കേപ് വെർദെ അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം പറയുന്നു. ഘാനയുമായുള്ള മാച്ചിനു മുൻപേ ഇംഗ്ലണ്ടിന്‍റെ സ്ട്രൈക്കർ ഹാരി കെയിനിനെ ശപിച്ചിരുന്നുവെന്നും കളി സമനിലയിൽ അവസാനിച്ചതിനു ശേഷം ശാപം പിൻവലിച്ചെന്നുമാണ് ബോൻസാം മുൻപ് അവകാശപ്പെട്ടിരുന്നത്.
2015ൽ മന്ത്രവാദത്തിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരുക്കുണ്ടാക്കിയെന്നും അവകാശവാദമുണ്ട്. ബോൻസാമിന്‍റെ ശാപം പുറത്തു വന്നതിനു പിന്നാലെ ശാപത്തിൽ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങളുമായി അർജന്‍റീനയുടെ ഫാൻസും സജീവമാണ്.