ക്രൊയേഷ്യ - ഘാന ഫിഫ ലോകകപ്പ് ഫുട്ബോൾ
ഫിഫ ലോകകപ്പ് എൽ ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ കരുത്തരായ ഘാനയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് (2-1) തകർത്ത് ക്രോയേഷ്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. പെറ്റാർ സുചിച്, നിക്കോള വ്ലാസിച്ച് എന്നിവരുടെ ഗോളുകളാണ് ക്രോയേഷ്യയ്ക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. ഡെറിക് ലൂക്കാസെനാണ് ഘാനയുടെ ആശ്വാസ ഗോൾ നേടിയത്.
ഈ വിജയത്തോടെ 3 മത്സരങ്ങളിൽ നിന്നും 6 പോയിന്‍റ് നേടിയ സ്ലാറ്റ്കോ ഡാലിച്ചിന്റെ ക്രോയേഷ്യ, ഘാനയെ (4 പോയിന്‍റ്) മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഇതിനകം തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്ന ഘാന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്രോയേഷ്യ റൗണ്ട് ഓഫ് 32-ൽ കെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും.
ഒരു സമനില കൊണ്ടുപോലും മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാമായിരുന്നിട്ടും തുടക്കം മുതൽ വിജയത്തിനായി ആക്രമിച്ചു കളിക്കാനാണ് ക്രോയേഷ്യ ശ്രമിച്ചത്. കളിയുടെ 17-ാം മിനിറ്റിൽ തന്നെ നിക്കോള വ്ലാസിച്ചിന്‍റെ ഒരു തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചുകൊണ്ട് ക്രോയേഷ്യ ഘാനയ്ക്ക് ആദ്യ മുന്നറിയിപ്പ് നൽകി.
31-ാം മിനിറ്റ് (ഗോൾ! 1-0 - പെറ്റാർ സുചിച്): മത്സരത്തിന്‍റെ മുപ്പത്തിയൊന്നാം മിനിറ്റിൽ ക്രോയേഷ്യ അർഹിച്ച ലീഡ് നേടി. ഘാന പ്രതിരോധ നിരയുടെ ബ്ലോക്കുകളെ ഭേദിച്ച് 30 വാര അകലെ നിന്നും പെറ്റാർ സുചിച് തൊടുത്ത മനോഹരമായ ഒരു ലോങ് റേഞ്ച് ഉഗ്രൻ ഷോട്ട് ഘാന വലയുടെ ഇടത് മൂലയിൽ ചെന്നുപതിച്ചു. സുചിച് തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ഘാനയ്ക്കെതിരെ ഗോൾ നേടുമ്പോൾ പെറ്റാർ സുചിചിന്‍റെ പ്രായം 22 വയസ്സും 245 ദിവസവുമാണ്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ക്രോയേഷ്യയ്ക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡ് സുചിച് സ്വന്തമാക്കി. 2022 ലോകകപ്പിൽ മൊറോക്കോയ്ക്കെതിരെ 20 വയസ്സും 328 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ ജോസ്കോ ഗ്വാർഡിയോൾ ആണ് ഈ പട്ടികയിൽ ഒന്നാമത്.
ഒന്നാം പകുതിയിൽ അന്‍റോയിൻ സെമെൻയോയുടെ ചില മുന്നേറ്റങ്ങൾ ഒഴിച്ചാൽ ഘാനയ്ക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. എന്നാൽ, രണ്ടാം പകുതിയിൽ കാർലോസ് ക്വിറോസിന്‍റെ പരിശീലനത്തിലിറങ്ങിയ 'ബ്ലാക്ക് സ്റ്റാർസ്' കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.
73-ാം മിനിറ്റ് (ഗോൾ! 1-1): കളി അവസാനിക്കാൻ 17 മിനിറ്റ് ബാക്കിനിൽക്കെ ലഭിച്ച ഒരു ഫ്രീക്കിക്കിൽ നിന്നും മാർക്കിംഗിലെ പിഴവ് മുതലെടുത്ത് ഡെറിക് ലൂക്കാസെൻ തൊടുത്ത ഷോട്ട് ക്രോയേഷ്യൻ വലയിലെത്തിയതോടെ ഘാന സമനില പിടിച്ചു.
എന്നാൽ, സമനിലയുടെ ആയുസ്സ് പത്ത് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 83-ാം മിനിറ്റിൽ ക്രോയേഷ്യ തങ്ങളുടെ വിജയഗോൾ കണ്ടെത്തി.
83-ാം മിനിറ്റ് (ഗോൾ! 2-1 - നിക്കോള വ്ലാസിച്ച്): ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് എടുത്ത മനോഹരമായ ഒരു കോർണർ കിക്ക്, ഘാന പ്രതിരോധത്തിന്‍റെ കണ്ണുവെട്ടിച്ച് അൺമാർക്ക്ഡ് ആയി നിന്ന നിക്കോള വ്ലാസിച്ച് കൃത്യമായ ഒരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ക്രോയേഷ്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചു.