ഏഴാം ഗോളുമായി കിലിയൻ എബാപ്പെ വീണ്ടും ലയണൽ മെസിക്കൊപ്പം.
ഫിലഡൽഫിയയിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 16 മത്സരത്തിൽ പരാഗ്വെയുടെ ഇരുമ്പ് പ്രതിരോധം തകർത്താണ് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലെത്തിയത്. 69-ാം മിനിറ്റിൽ വാർ പരിശോധനയ്ക്ക് ശേഷം ലഭിച്ച പെനാൽറ്റി കിലിയൻ എംബാപ്പെ കൃത്യമായി ഗോളാക്കി. ഇതോടെ ലോകകപ്പ് നോക്കൗട്ടുകളിൽ അദ്ദേഹത്തിന്റെ ഗോളുകളുടെ എണ്ണം 11 ആയി ഉയർന്നു. ജൂലൈ 9-ന് ബോസ്റ്റണിൽ ഫ്രാൻസ് മൊറോക്കോയെയാകും നേരിടുക.
ഫിലഡൽഫിയ: കളിമുറ്റത്ത് പ്രതിരോധത്തിന്‍റെ വൻമതിൽ തീർത്ത പരാഗ്വെയെ കടുത്ത പോരാട്ടത്തിനൊടുവിൽ മറികടന്ന് മുൻ ചാംപ്യന്മാരായ ഫ്രാൻസ് ഫിഫ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ. ഫിലഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് (1-0) ഫ്രാൻസ് ലാറ്റിനമേരിക്കൻ കരുത്തരെ വീഴ്ത്തിയത്.
സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ടാം പകുതിയിൽ നേടിയ പെനാൽറ്റി ഗോൾ മത്സരത്തിന്‍റെ വിധി നിർണയിച്ചു. ഈ വിജയത്തോടെ ജൂലൈ 9-ന് ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന ബിഗ് മാച്ച് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ നേരിടും.
വൻശക്തികളായ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് പ്രീ-ക്വാർട്ടറിലെത്തിയ പരാഗ്വെ, ഫ്രാൻസിനെതിരേയും വ്യക്തമായ ഡിഫൻസീവ് പ്ലാനോടെയാണ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ പന്തടക്കത്തിൽ ഫ്രാൻസ് പൂർണമായി ആധിപത്യം പുലർത്തിയെങ്കിലും പരാഗ്വെയുടെ അച്ചടക്കമുള്ള പ്രതിരോധം തകർക്കാൻ അവർക്കായില്ല. ഫ്രഞ്ച് പടയുടെ പല ലോങ് റേഞ്ച് ഷോട്ടുകളും പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിനെ പരീക്ഷിക്കാൻ പോന്നതായിരുന്നുമില്ല.
രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണത്തിന്‍റെ മൂർച്ച കൂട്ടി. ഉസ്മാൻ ഡെംബെലെ എടുത്ത പെട്ടെന്നുള്ള കോർണർ കിക്കിൽ നിന്നുള്ള ഷോട്ട് സൈഡ് നെറ്റിൽ തട്ടി പുറത്തുപോയി. തൊട്ടുപിന്നാലെ മനു കോനെ തൊടുത്ത ശക്തമായൊരു ലോങ് റേഞ്ചർ പരാഗ്വെ ഗോളി ഒർലാൻഡോ ഗിൽ മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി.
തുടർച്ചയായ ഫ്രഞ്ച് ആക്രമണങ്ങൾക്കൊടുവിൽ 69-ാം മിനിറ്റിൽ പരാഗ്വെ പ്രതിരോധത്തിന്‍റെ പിഴവ് ഫ്രാൻസിന് അനുകൂലമായി പെനൽറ്റി വിധിക്കപ്പെട്ടു. ബോക്സിനുള്ളിലേക്ക് കുതിച്ചുകയറിയ ഫ്രഞ്ച് താരം ഡെസിറെ ഡൂയെയെ പരാഗ്വെ ഡിഫെൻഡർ ഫൗൾ ചെയ്ത് വീഴ്ത്തി. റഫറി ആദ്യം പെനാൽറ്റി നൽകിയില്ലെങ്കിലും വാർ (VAR) പരിശോധനയ്ക്കു ശേഷം ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്ക് എടുത്ത കിലിയൻ എംബാപ്പെ പരാഗ്വെ ഗോളി ഒർലാൻഡോ ഗില്ലിനെ പാടേ പറ്റിച്ചുകൊണ്ട് പന്ത് മനോഹരമായി വലയിലെത്തിച്ചു.
ഈ ടൂർണമെന്‍റിൽ എംബാപ്പെയുടെ ഏഴാമത്തെ ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് റേസിൽ 7 ഗോളുകളോടെ അർജന്‍റീന നായകൻ ലയണൽ മെസ്സിക്കൊപ്പം ഒന്നാമതെത്താൻ എംബാപ്പെക്ക് സാധിച്ചു (അസിസ്റ്റുകളുടെ എണ്ണത്തിൽ എംബാപ്പെയാണ് മുന്നിൽ). കൂടാതെ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് ടൂർണമെന്‍റുകളിൽ പ്രീ-ക്വാർട്ടറിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും എംബാപ്പെ സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ടുകളിൽ തന്‍റെ ആകെ ഗോളുകളുടെ എണ്ണം 11 ആയി ഉയർത്തുകയും ചെയ്തു.
കളി തോറ്റെങ്കിലും പരാഗ്വെ ഗോളി ഓർലാൻഡോ ഗിൽ ആണ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഗോൾ വഴങ്ങിയ ശേഷവും പരാഗ്വെ ഗോളി ഒർലാൻഡോ ഗിൽ നടത്തിയ മിന്നൽ രക്ഷപെടുത്തലുകളാണ് ഫ്രാൻസിന്‍റെ ലീഡ് ഉയരുന്നതിനെ തടഞ്ഞത്. പരാഗ്വെ തോറ്റെങ്കിലും, ഫ്രാൻസിന്‍റെ വമ്പൻ താരനിരയെ ഒരൊറ്റ ഗോളിന് തളച്ചിട്ടതിൽ പ്രധാന പങ്കുവഹിച്ച ഗില്ലിനെയാണ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തത്.
ക്വാർട്ടർ ഫൈനലിൽ സഹ-ആതിഥേയരായ ക്യാനഡയെ തകർത്തെത്തുന്ന മൊറോക്കോയാണ് ഫ്രാൻസിന്‍റെ എതിരാളികൾ. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളാണ് മൊറോക്കോ.