ഗൗതം ഗംഭീർ, സായ് സുദർശൻ, ശുഭ്മൻ ഗിൽ

 
Sports

സായ് സുദർശനെ ഇന്ത്യൻ ടീമിലെടുക്കാൻ ഗംഭീറിനോട് ഗില്ലിന്‍റെ ശുപാർശ

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഗൗതം ഗംഭീറിന്‍റെ വീട്ടിലെത്തിയ ശുഭ്മൻ ഗിൽ അഞ്ച് മണിക്കൂർ ചർച്ച നടത്തി.

MV Desk

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ നേരിൽക്കണ്ട് മണിക്കൂറുകളോളം ചർച്ച നടത്തി സ്റ്റാർ ബാറ്റർ ശുഭ്മൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനു മുന്നോടിയായാണ് ഗംഭീറിനെ ഗിൽ സന്ദർശിച്ചത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഗിൽ നയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ടെസ്റ്റ് ടീമിന് പുതിയ ക്യാപ്റ്റനെ കൂടി നിയമിക്കാനുള്ള നീക്കത്തിലാണ് ബിസിസിഐ. ഗില്ലിനു പുറമേ ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നു. ഇതിനിടെയാണ് ഗംഭീറിന്‍റെ വീട്ടിലെത്തി ഗിൽ അഞ്ച് മണിക്കൂർ കൂടിക്കാഴ്ച നടത്തിയത്.

ഗുജറാത്ത് ടൈറ്റൻ‌സിലെ സഹതാരം സായ് സുദർശൻ ടെസ്റ്റ് ടീമിൽ വേണമെന്ന ആവശ്യം ഗിൽ ഗംഭീറിനു മുന്നിൽ വച്ചെന്നാണു സൂചന. ഇതിനു പിന്നാലെ ചീഫ് സെലക്റ്റർ അജിത് അഗാർക്കർ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് ഗില്ലിനെ കണ്ട് സംസാരിച്ചിരുന്നു.

ഗില്ലിലൂടെ ടെസ്റ്റിൽ ഇന്ത്യക്ക് സ്ഥിരം ക്യാപ്റ്റനെ കിട്ടുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. അടിക്കടി പരുക്കേൽക്കുന്നതാണ് ബുംറയ്ക്ക് തിരിച്ചടിയാകുന്നത്.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്ന രീതിയും ഗില്ലിന് അനുകൂല ഘടകമാണ്. പുതിയ ക്യാപ്റ്റന്‍റെ കൂടി നിലപാടുകള്‍ കേട്ടശേഷമാകും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീം പ്രഖ്യാപിക്കുക. ബാറ്റിങ് നിരയിൽ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പകരക്കാരെ കണ്ടെത്തുക എന്നതും സെലക്റ്റർമാർക്കു മുന്നിൽ വലിയ വെല്ലുവിളിയാണ്.

വനിതാ ലോകകപ്പ്: സ്മൃതിക്കും പ്രതീകയ്ക്കും സെഞ്ചുറി

ശൈത്യകാലം; കേദാർനാഥ് ക്ഷേത്രം അടച്ചു

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേടന്‍ ഹൈക്കോടതിയിൽ

തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മഹാസഖ്യം

ഡൽഹിയിൽ സെയിൽസ് ഗേൾസിന് ഇനി രാത്രിയും ജോലി ചെയ്യാം; ഉത്തരവിറക്കി സർക്കാർ